ഗുവാഹത്തി ; സർക്കാർ നടത്തുന്ന മദ്രസകളെ സാധാരണ സ്കൂളുകളാക്കി മാറ്റാനുള്ള അസം സർക്കാരിന്റെ തീരുമാനം ശരിവച്ച് ഗുവാഹത്തി ഹൈക്കോടതി . സർക്കാരിന്റെ തീരുമാനത്തിനെതിരെ സമർപ്പിച്ച ഹർജി തള്ളിയ കോടതി സർക്കാർ ധനസഹായം നൽകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മത വിദ്യാഭ്യാസം നൽകാൻ കഴിയില്ലെന്നും പറഞ്ഞു.
അസം മദ്രസ വിദ്യാഭ്യാസം നിയമം 2018, അസം മദ്രസ വിദ്യാഭ്യാസം നിയമം, 1995 എന്നിവ അസാധുവാക്കിക്കൊണ്ട് അസം സർക്കാർ 2020 ലാണ് റിപ്പീലിംഗ് നിയമം പാസാക്കിയത്.
പുതിയ നിയമമനുസരിച്ച്, സർക്കാർ ധനസഹായത്തോടെയുള്ള മദ്രസകളിലെ മതപഠനവും മറ്റ് സൗകര്യങ്ങളും നിർത്തി. മതപരമായ പാഠ്യപദ്ധതിക്ക് പകരം പൊതുവിദ്യാഭ്യാസം കൊണ്ടുവരികയും അധ്യാപകർക്ക് പൊതുവിഷയങ്ങൾ പഠിപ്പിക്കുന്നതിനുള്ള പരിശീലനം നൽകുകയും ചെയ്തു. അസം സർക്കാർ സംസ്ഥാന മദ്രസ വിദ്യാഭ്യാസ ബോർഡ് പിരിച്ചുവിടുകയും എല്ലാ ബാങ്ക് അക്കൗണ്ടുകളും രേഖകളും അസം ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷനിലേക്ക് മാറ്റുകയും ചെയ്തു
ഇതിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് 13 പേരാണ് കോടതിയെ സമീപിച്ചത് . ചീഫ് ജസ്റ്റിസ് സുധാൻഷു ധൂലിയ, ജസ്റ്റിസ് സൗമിത്ര സൈകിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഗവൺമെന്റ് ഉത്തരവും 2020ലെ അസം റദ്ദുചെയ്യൽ നിയമവും ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25, 26, 28, 30 എന്നിവയുടെ ലംഘനമാണെന്ന വാദം ഹൈക്കോടതി തള്ളി. സർക്കാർ ഫണ്ട് നൽകുന്ന മദ്രസകളാണ് നിയമലംഘനം നടത്തിയതെന്നും കോടതി പറഞ്ഞു.
ന്യൂനപക്ഷങ്ങൾക്ക് അവരുടെ സമുദായത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും പ്രവർത്തിപ്പിക്കാനും അവകാശമുണ്ടെങ്കിലും, അത്തരം സ്ഥാപനങ്ങൾ പൂർണ്ണമായും സംസ്ഥാന ഫണ്ടിൽ പ്രവർത്തിക്കാൻ തുടങ്ങിയാൽ, അത്തരം സ്ഥാപനങ്ങളിൽ മതപരമായ വിദ്യാഭ്യാസം നൽകാൻ കഴിയില്ല.
മാറ്റം ചെയ്യപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവിശ്യാവൽക്കരിക്കപ്പെട്ട സ്കൂളുകളാണ്, ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുഴുവൻ അധ്യാപക-അനധ്യാപക ജീവനക്കാരും സർക്കാർ ജീവനക്കാരാണ്, സർക്കാർ സ്ഥാപനമായതിനാൽ സ്കൂൾ ഭരിക്കുന്നത് ന്യൂനപക്ഷം ആണെന്ന് പറയാനാവില്ല-കോടതി വ്യക്തമാക്കി.
ഈ മദ്രസകൾ ന്യൂനപക്ഷ സ്ഥാപനങ്ങളാണെന്നും അവ സ്ഥാപിച്ചതും ,ഭരിക്കുന്നതും ന്യൂനപക്ഷങ്ങളാണെന്നുമുള്ള ഹർജിക്കാരുടെ അവകാശവാദം അടിസ്ഥാനമില്ലാത്തതും , സ്വീകാര്യമല്ലാത്തതുമായ അവകാശവാദമാണ്”, ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.
മതപരവും പ്രത്യേകവുമായ ഭാഷാ സ്കൂളുകൾ 2017ൽ തന്നെ അവസാനിപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി, 2018-ൽ, സംസ്ഥാന മദ്രസ വിദ്യാഭ്യാസ ബോർഡ്, അസം സംസ്കൃത ബോർഡ് എന്നീ രണ്ട് ബോർഡുകൾ അസം സർക്കാർ ഒഴിവാക്കിയിരുന്നു
Comments