സൗദി : ചരിത്രം കുറിച്ചുകൊണ്ട് സൗദി അറേബ്യയിലെ ആദ്യത്തെ യോഗാ ഫെസ്റ്റിവൽ ജിദ്ദയിലെ കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലെ ജുമാൻ പാർക്കിൽ അരങ്ങേറി. സൗദി യോഗകമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരത്തിലധികം ആളുകൾ ആണ് ഒഴുകി എത്തിയത്. 10നും 60നും ഇടയിൽ പ്രായമുള്ളവർ ആണ് ഫെസ്റ്റിവലിൽ പങ്കെടുത്തത്.
ജുമാൻ പാർക്കിലെ പുൽത്തകിടിയിൽ യോഗാ ക്ലാസുകളോടെയായിരുന്നു തുടക്കം. മുതിർന്നവർക്ക് മുരളീകൃഷ്ണൻ നേതൃത്വം നൽകിയപ്പോൾ സാറാ അലമൂദി കുട്ടികൾക്ക് നേതൃത്വം നൽകി. ഫെസ്റ്റിവലിൽ പങ്കെടുക്കുന്നവർക്ക് യോഗ പരിശീലിക്കാനും വ്യത്യസ്ത പ്രകടനങ്ങൾ കാണാനും യോഗ സ്റ്റുഡിയോകളിലെ പ്രകടനങ്ങൾ ആസ്വദിക്കാനും അവർ നൽകിയ സേവനങ്ങളെക്കുറിച്ച് അറിയാനും അവസരം ലഭിച്ചു.
പ്രാദേശിക അന്തർദേശീയ യോഗാ മാസ്റ്റേഴ്സിന്റെ പ്രഭാഷണങ്ങളും ക്ലാസുകളും ഏകദിന പരിപാടിയുടെ മുഖ്യ ആകർഷണം ആയിരുന്നു. ഫെസ്റ്റിവൽ ദിവസം പോസിറ്റീവ് എനർജി നിറഞ്ഞതായിരുന്നു എന്ന് സന്ദർശകർ വിലയിരുത്തി. സന്ദർശകരുടെ എണ്ണവും ഊർജസ്വലവും ക്രിയാത്മകവുമായ പ്രതികരണവും വിസ്മയിപ്പിക്കുന്നതാണെന്നു സൗദി യോഗ കമ്മിറ്റി പ്രസിഡന്റും പദ്മശ്രീ അവാർഡ് ജേതാവും ആയ നൗഫ് ബിൻത് മുഹമ്മദ് അൽ മർവ്വായി പറഞ്ഞു.
ഗവൺമെന്റിന്റെ വലിയ പിന്തുണയാൽ സൗദി അറേബ്യ എല്ലാ മേഖലകളിലും ജീവിത നിലവാരത്തിലും ശ്രദ്ധേയമായ വികസനത്തിന് സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് സന്ദർശകരെ അഭിസംബോധന ചെയ്തുകൊണ്ട് നൗഫ് അൽ മർവ്വായി പറഞ്ഞു. സൗദി കുടുംബങ്ങളിലേക്ക് യോഗ എത്തിക്കാനും ലക്ഷ്യമിട്ടാണ് സൗദി യോഗ കമ്മിറ്റി ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. ഒരു ദിവസം 20 മിനിറ്റിൽ കൂടുതൽ എടുക്കാത്ത യോഗയിലൂടെ സൗദികൾ അവരുടെ ദിവസം ആരംഭിക്കണമെന്നും സൗദി യോഗകമ്മിറ്റി ലക്ഷ്യമിടുന്നു.
സൗദി അറേബ്യയുടെ ഒളിമ്പിക് കമ്മിറ്റിയും കായിക മന്ത്രാലയവും യോഗയെ ആരോഗ്യ സുരക്ഷക്കുള്ള കായിക പ്രവർത്തനമായി അംഗീകരിച്ചതോടെ സൗദി നിയമത്തിനുള്ളിൽ നിന്ന് കൊണ്ട് തന്നെ രാജ്യത്ത് അതിവേഗം പ്രചാരം നേടുകയാണ്. ഗ്ലോബൽ യൂത്ത് ഫെസ്റ്റിവലിൽ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് ആർട്ടിസ്റ്റിക് യോഗ പെർഫോമൻസിൽ വെങ്കല മെഡൽ കരസ്ഥമാക്കിയ ദിശ യോഗ അംഗവും മലയാളിയുമായ ആരവ് പ്രദിഷയെ ചടങ്ങിൽ ആദരിച്ചു.
Comments