ഇടുക്കി: സിപിഎം സംസ്ഥാന സമിതിയംഗം എംഎം മണിയ്ക്ക് മറുപടിയുമായി ദേവികുളം മുൻ എം എൽ എ എസ്.രാജേന്ദ്രൻ. എല്ലാവരുടെയും ജാതി അറിയാം.ജാതി ഉണ്ട് എന്നുള്ള കാര്യത്തിൽ ആർക്കും ഒരു തർക്കവുമില്ല. 2021ൽ പരസ്യമായി മൂന്നാറിൽ ജാതി പറഞ്ഞാണ് പാർട്ടി വോട്ട് പിടിച്ചത്.ജാതി സമവാക്യം എന്ന പേരിൽ പറയനും പള്ളനും എന്നൊക്കെ എടുത്തു പറഞ്ഞു. ഇത് പറഞ്ഞത് ശരിയായില്ല എന്നേ താൻ പറഞ്ഞുള്ളൂവെന്ന് രാജേന്ദ്രൻ പ്രതികരിച്ചു.
കഴിഞ്ഞ ശനിയാഴ്ച്ച വാർത്താ സമ്മേളനം നടത്തുമെന്നായിരുന്നു മുൻപ് എസ് രാജേന്ദ്രൻ പറഞ്ഞിരുന്നത്.കഴിഞ്ഞ ദിവസം എം എം മണി എസ് രാജേന്ദ്രനെതിരെ രംഗത്ത് വരികയും ശനിയാഴ്ച്ച എസ് രാജേന്ദ്രൻ വാർത്താ സമ്മേളനം നടത്താതെ വരികയും ചെയ്തിരുന്നു.ഇതുമായി ബന്ധപ്പെട്ട് വിവിധ അഭ്യൂഹങ്ങൾ ഉയരുന്നതിനിടയിലാണ് എസ് രാജേന്ദ്രൻ പ്രതികരണവുമായി രംഗത്തെത്തിയത്.എന്തൊക്കെ കണ്ടെത്തലുകൾ വേണമെങ്കിലും പുറത്തേക്ക് വിടാം.താൻ അതൊന്നും കണ്ട് പേടിക്കുന്നില്ലെന്നും എസ് രാജേന്ദ്രൻ പറഞ്ഞു.
എംഎം മണിയെ പേടിച്ചല്ല വാർത്താസമ്മേളനം മാറ്റിവെച്ചത്. എംഎം മണി പറയാനുള്ളത് പറഞ്ഞോട്ടെ. അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകളിൽ പോലും ഇല്ലാത്ത കാര്യമാണ് എല്ലാവരും പറയുന്നത്. എംഎം മണി തനിക്കെതിരെ പ്രസംഗിച്ചാൽ അത് താനും കൂടി കസേരയിട്ട് കേട്ടിരിക്കും. ഒരു മുതിർന്ന ആൾ എന്ന നിലയിൽ എം എം മണി പറയുന്നത് കേൾക്കേണ്ടത് ആണെങ്കിൽ കേൾക്കും. ഇല്ലാത്തതാണെങ്കിൽ തള്ളിക്കളയും. വാർത്താസമ്മേളനം നടത്തേണ്ട കാര്യം വന്നാൽ നടത്തുക തന്നെ ചെയ്യുമെന്നും എസ് രാജേന്ദ്രൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ബ്രാഹ്മണൻ ആയത് കൊണ്ടല്ല, എസ്.സി വിഭാഗക്കാരൻ ആയത് കൊണ്ടാണ് രാജേന്ദ്രനെ സ്ഥാനാർത്ഥിയാക്കിയതെന്നും പത്രസമ്മേളനം നടത്തിയാൽ പാർട്ടിയ്ക്കും കൂടുതൽ പറയേണ്ടി വരുമെന്ന് എംഎം മണി മുന്നറിയിപ്പ് നൽകിയിരുന്നു. ജാതി നോക്കിയത് കൊണ്ടാണ് രാജേന്ദ്രൻ മൂന്ന് തവണ എംഎൽഎ ആയി ഞെളിഞ്ഞ് നടന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
Comments