ചണ്ഡീഗഡ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ച്ചയിൽ അന്വേഷണം ആരംഭിച്ച് സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതി. സുരക്ഷാ വീഴ്ച്ച പരിശോധിക്കാൻ അഞ്ചംഗ സമിതി ഫിറോസ്പൂരിലെ സംഭവ സ്ഥലത്തെത്തി. ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പരിശോധിക്കാനായെത്തിയത്.
ഫിറോസ്പൂരിലെ പൊതുയോഗത്തിലേക്കുള്ള യാത്രാമദ്ധ്യേ പ്രധാനമന്ത്രി കുടുങ്ങിക്കിടന്ന മേൽപ്പാലം ഇന്ദു മൽഹോത്ര പരിശോധിച്ചു. റാലി നടത്താൻ നിശ്ചയിച്ചിരുന്ന സ്ഥലത്തും സംഘമെത്തിയിരുന്നു. ജസ്റ്റിസ് ഇന്ദു മൽഹോത്രയ്ക്കൊപ്പം ചണ്ഡിഗഡ് ഡിജിപി, ദേശീയ അന്വേഷണ ഏജൻസി, പഞ്ചാബിലെ എഡിജിപി സെക്യൂരിറ്റി, പഞ്ചാബ്-ഹരിയാന ഹൈക്കോടതി രജിസ്ട്രാർ ജനറൽ എന്നിവരും ഉണ്ടായിരുന്നു.
ജനുവരി അഞ്ചിനാണ് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം ഫിറോസ്പൂരിലെ പ്രതിഷേധക്കാർ തടഞ്ഞത്. പഞ്ചാബിലെ ഹുസൈനിവാലയ്ക്ക് 30 കിലോമീറ്റർ അകലെയായി ഏകദേശം 20 മിനിറ്റോളം നേരമാണ് പ്രധാനമന്ത്രി കുടുങ്ങിക്കിടന്നത്. ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകം സന്ദർശിക്കാൻ പോകുന്നതിനിടെയായിരുന്നു സംഭവം.
സുരക്ഷാവീഴ്ചയെ തുടർന്ന് കേന്ദ്രവും പഞ്ചാബ് സർക്കാരും അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനായി സമിതിയും രൂപീകരിച്ചിരുന്നു. എന്നാൽ വിഷയത്തിൽ ഇടപെട്ട സുപ്രീം കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രൂപീകരിച്ച സമിതികളെ പിരിച്ചുവിടുകയും ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ നേതൃത്വത്തിൽ സംയുക്ത അന്വേഷണ സമിതി രൂപീകരിക്കുകയുമായിരുന്നു.
Comments