ന്യൂഡൽഹി: ഇതിഹാസ ഗായിക ലത മങ്കേഷ്കറിനോടുള്ള ആദരസൂചകമായി ഇന്നതെ രാജ്യസഭ നടപടികൾ ഒരു മണിക്കൂർ നിർത്തിവെച്ചു. രാവിലെ സഭ ചേർന്ന് ആദരമർപ്പിച്ച ശേഷമായിരുന്നു നടപടികൾ ആരംഭിച്ചത്. ഇതിഹാസ പിന്നണിഗായിക, ദയാലുവായ വ്യക്തിത്വം എന്നിങ്ങനെയാണ് രാജ്യസഭ ചെയർമാൻ എം വെങ്കയ്യ നായിഡു ലത മങ്കേഷ്കറിനെ വിശേഷിപ്പിച്ചത്.
‘ലത മങ്കേഷ്കറിന്റെ വിയോഗം ഒരു യുഗത്തിനാണ് അന്ത്യം കുറിച്ചത്. സംഗീത ലോകത്ത് പകരം വെയ്ക്കാനില്ലാത്ത ഒരു ശൂന്യത സൃഷ്ടിച്ചാണ് ലതാജി മടങ്ങിയത്’ എം വെങ്കയ്യ നായിഡു പറഞ്ഞു. ആലാപനമികവുകൊണ്ട് ലോകത്താകമാനമുള്ള ജനങ്ങളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് ലതാജി. ഏഴ് പതിറ്റാണ്ടുകാലം ഭാരത്തിന്റെ ശബ്ദമായിരുന്നു ലത മങ്കേഷ്കർ എന്നും വെങ്കയ്യ നായിഡു കൂട്ടിച്ചേർത്തു. 11.05 മണിക്കാണ് സഭാ നടപടികൾ പുനരാരംഭിച്ചത്.
ബിജെപിയുടെ പിന്തുണയോടെ 1999 നവംബർ 22ന് രാജ്യസഭയിലെത്തിയ ലത മങ്കേഷ്കർ 2005 നവംബർ 21 വരെ അംഗമായിരുന്നു. ഈ കാലയളവിൽ ഒരു രൂപ പോലും ആനുകൂല്യമായി ലതാജി കൈപ്പറ്റിയിരുന്നില്ല എന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.
Comments