കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വധഗൂഢാലോചന കേസ് അന്വേഷണത്തിന്റെ ഭാഗമായി ശബ്ദ സാംപിൾ ശേഖരിക്കാൻ ദിലീപ് നാളെ ഹാജരാകണമെന്ന് നിർദ്ദേശം. രാവിലെ 11 മണിക്ക് കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നേരിട്ടെതാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ് എന്നിവരും സ്റ്റുഡിയോയിൽ എത്തും. ശബ്ദം സാംപിളെടുക്കാൻ എത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതികളുടെ വീട്ടിൽ നോട്ടീസ് പതിച്ചിരുന്നു.
ദിലീപിന്റേതെന്ന് ആരോപിച്ചുകൊണ്ട് പുറത്ത് വിട്ടിരിക്കുന്ന ശബ്ദം നടന്റെയാണോയെന്നതിൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘം ശബ്ദ സാമ്പിൾ ശേഖരിക്കുന്നത്. കേസിൽ ദിലീപിന്റെ വാദം ശരിവെച്ചുകൊണ്ട് ഹൈക്കോടതി ഇന്ന് നടന് ജാമ്യം അനുവദിച്ചിരുന്നു. ദിലീപ് ഗൂഢാലോചന നടത്തി എന്നതിന് വ്യക്തമായ തെളിവുകൾ ഇല്ലെന്ന് ഹൈക്കോടതി. ദിലീപിനും കൂട്ടാളികൾക്കും എതിരായ കേസ് പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്നുമാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
പാതിവെന്ത സത്യങ്ങൾ കൊണ്ട് കോടതിയെ വിമർശിക്കരുത് എന്നും ഹൈക്കോടതി അറിയിച്ചു. കേസിൽ ദിലീപ് അടക്കമുള്ള ആറ് പ്രതികൾക്കാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. അഞ്ച് വ്യവസ്ഥകളിലാണ് ദിലീപിനും കൂട്ടാളികൾക്കും ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചാൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്ന് വിധിയിൽ വ്യക്തമാക്കുന്നുണ്ട്. പ്രതികളുടെ പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണം, അന്വേഷണവുമായി സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കരുത് എന്നിവയാണ് കോടതി മുന്നോട്ട് വെച്ച വ്യവസ്ഥകൾ.
Comments