ഭുവനേശ്വർ : ഒഡീഷയിൽ കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. 20 കാരനായ പ്രണയരാജൻ കൻഹാറാണ് കൊല്ലപ്പെട്ടത്. കന്തമാൽ ജില്ലയിലെ കൈമുന്ദ ഗ്രാമത്തിലാണ് സംഭവം.
ഭീകരർ നടത്തിയ ഐഇഡി ആക്രമണത്തിലാണ് കൻഹാർ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. നടക്കുന്നതിനിടെ കമ്യൂണിസ്റ്റ് ഭീകരർ സ്ഥാപിച്ച ഐഇഡിയിൽ അറിയാതെ ചവിട്ടുകയായിരുന്നു. വലിയ ശബ്ദത്തോടെ ഐഇഡി പൊട്ടിത്തെറിച്ചു. ശബ്ദം കേട്ടെത്തിയ പ്രദേശവസികൾ കൻഹാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ആക്രമണമാണ് കമ്യൂണിസ്റ്റ് ഭീകരർ നടത്തുന്നത്. തിങ്കളാഴ്ച പ്രദേശത്ത് റോഡ് നിർമ്മാണത്തിനായി എത്തിച്ച വാഹനങ്ങൾ ഭീകരർ തീയിട്ട് നശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐഇഡി ആക്രമണം നടത്തിയിരിക്കുന്നത്.
കൈമുന്ദയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് കമ്യൂണിസ്റ്റ് ഭീകരരർ നിരന്തരം ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിൽ നിന്നും ആളുകളെ പിന്തിരിപ്പിക്കുകയാണ് കമ്യൂണിസ്റ്റ് ഭീകരരുടെ ലക്ഷ്യം.
Comments