അടൂർ: കൊല്ലം അടൂരിൽ കാർ കനാലിലേക്ക് മറിയാൻ കാരണം ഡ്രൈവർ ഗൂഗിൾ മാപ്പ് നോക്കി വാഹനം ഓടിച്ചതാണെന്ന് അഗ്നിരക്ഷാ സേന. ഹരിപ്പാട്ടേക്ക് പോവുകയായിരുന്ന വാഹനം അടൂർ ബൈപ്പാസ് ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് പോകണമെന്നാണ് ഗൂഗിൾ മാപ്പിൽ കാണിച്ചത്. ഇതോടെ വളരെ വേഗതയിൽ പോയിരുന്ന വാഹനം ബ്രേക്ക് ചെയ്യാൻ ഡ്രൈവർ ശ്രമിച്ചു. എന്നാൽ ബ്രേക്കിന് പകരം ആക്സിലറേറ്ററിലാണ് ചവിട്ടിയത്. ഇത് ശരിവയ്ക്കുന്ന മൊഴിയാണ് അപകടത്തിൽ പരിക്കേറ്റവരും പറയുന്നത്. അപകടത്തിൽ പെടുന്നതിന് തൊട്ടുമുൻപായി മൊബൈൽ ഫോണിൽ നോക്കിയിരുന്നുവെന്നാണ് മൊഴി നൽകിയത്.
വധുവിന് വിവാഹവസ്ത്രം നൽകാൻ പോകുന്നതിനിടെയാണ് അപ്രതീക്ഷിത അപകടം ഉണ്ടായത്. ഇളമാട് അമ്പലംമുക്കിലെ ഷാനുഹൗസിൽ അമൽ ഷാജിയുടെ വിവാഹം ഇന്നാണ് നടക്കേണ്ടിയിരുന്നത്. വിവാഹത്തിന് മുന്നോടിയായുള്ള പുടവ കൊടുക്കൽ ചടങ്ങിന്റെ ഭാഗമായാണ് അമലിന്റെ ബന്ധുക്കളും അയൽക്കാരും സുഹൃത്തുക്കളും ഉൾപ്പെടെയുള്ളവർ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ അഞ്ച് വാഹനങ്ങളിലായി യാത്ര പുറപ്പെട്ടത്. വരന്റെ ബന്ധുക്കളും അയൽവാസികളുമായ ശുകന്തള, ഇന്ദിര, ശ്രീജ എന്നിവരാണ് മരിച്ചത്. അപകടത്തെ തുടർന്ന് വിവാഹം ഇന്ന് ചടങ്ങുകൾ മാത്രമാക്കി നടത്താനാണ് തീരുമാനം.
ശകുന്തളയും ഇന്ദിരയും വരന്റെ അടുത്ത ബന്ധുക്കളാണ്. ശ്രീജ വരന്റെ മാതാവിന്റെ സുഹൃത്താണ്. പുടവ കൊടുക്കൽ ചടങ്ങിന് പോകുന്നില്ലെന്നാണ് ശ്രീജ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി തീരുമാനം മാറ്റുകയായിരുന്നു. ശ്രീജ എസ്റ്റേറ്റ് മുക്കിൽ തയ്യൽക്കട നടത്തിയിരുന്നു. കശുവണ്ടി ഫാക്ടറി തൊഴിലാളികളാണ് ഇന്ദിരയും ശകുന്തളയും.
Comments