ബോറടിച്ചാൽ നാം എന്ത് ചെയ്യും? ചിത്രം വരയ്ക്കും, പാട്ട് പാടും, നൃത്തം ചെയ്യും,സോഷ്യൽ മീഡികളിൽ ചെലവഴിക്കും അങ്ങനെയങ്ങനെ. സമയം കൊല്ലാൻ വേണ്ടി അങ്ങനെ നാം പലതും ചെയ്യും. റഷ്യയിലൊരാൾ ഇങ്ങനെ ബോറടിച്ചപ്പോൾ ചെയ്ത പ്രവർത്തി അയാളുടെ ജോലി തന്നെ തെറിപ്പിച്ചു.
വിരസത വന്നപ്പോൾ സെക്യൂരിറ്റി ജീവനക്കാരനായ യുവാവ് ചെയ്തത് രണ്ടു കണ്ണുകൾ വരച്ചത് മാത്രമാണ്. അതെങ്ങനെയാണ് ഇയാളുടെ ജോലി തെറിപ്പിച്ചതെന്നല്ലേ. സെക്യൂരിറ്റി ജീവനക്കാരൻ രണ്ടു കണ്ണുകൾ വരച്ചത് വെള്ളക്കടലാസിലോ ചുവരുകളിലോ ഒന്നുമല്ല. ഏഴരക്കോടി രൂപ വില വരുന്ന വിശ്വ വിഖ്യാതമായ ഒരു പെയിന്റിംഗിലാണ്. പടിഞ്ഞാറൻ മദ്ധ്യ-റഷ്യൻ യെക്കാറൈറിൻബർഗ് നഗരത്തിലെ ബോറിസ് യെൽറ്റ്സിൻ പ്രസിഡൻഷ്യൽ സെന്ററിലാണ് സംഭവം.
1932-34 കാലഘട്ടത്തിൽ കലാകാരനായ കാസ്മിർ മാലെവിച്ചിന്റെ ശിഷ്യയായ അന്ന ലെപോർസ്കയുടെ ത്രീ ഫിഗേഴ്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് സെക്യൂരിറ്റി ജീവനക്കാരന്റെ ഒരു നിമിഷത്തെ വിവേകശൂന്യമായ പ്രവൃത്തി കൊണ്ട് നാശമായത്.
ബോൾ പേന ഉപയോഗിച്ചാണ് സെക്യൂരിറ്റി ജീവനക്കാരൻ ചിത്രം വരച്ചത്. മുഖം വരയ്ക്കാൻ ഉപയോഗിക്കുന്ന ടൈറ്റാനിയം വൈറ്റ്, വാർണിഷ് കൊണ്ട് മൂടാത്തതിനാൽ പെയിന്റ് പാളിയിലേക്ക് മഷി കടന്നിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ബോറഡിച്ചപ്പോളാണ് താൻ ഈ പ്രവൃത്തി ചെയ്തതെന്ന് സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു. പെയിന്റിംഗ് പൂർവ്വ സ്ഥിതിയിലാക്കാൻ രണ്ടരലക്ഷം രൂപയോളം ചെലവു വരുമെന്നാണ് അധികൃതർ പറയുന്നത്.
Comments