ലക്നൗ : അന്തരിച്ച എസിപി നേതാവ് ഫത്തേ ബഹദൂർ സിങ്ങിന്റെ മകൻ രാജോൾ സിംഗിന്റെ സ്ഥലത്ത് ഉന്നാവോയിലെ നിന്ന് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. കഴുത്ത് ഞെരിച്ചാണ് യുവതിയെ കൊലപ്പെടുത്തിയത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മരിക്കുന്നതിന് മുൻപ് യുവതി ക്രൂര പീഡനത്തിന് ഇരയായെന്നാണ് വിവരം. യുവതിയുടെ തലയിൽ മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. ബ്ലാങ്കറ്റിൽ പൊതിഞ്ഞ് സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെടുത്തത്.
മകളെ കാണാനില്ലെന്ന് പരാതി നൽകിയിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് യുവതിയുടെ അമ്മ ആരോപിച്ചു. ഇതിന് പിന്നിൽ രാജോൾ സിംഗാണെന്നും അമ്മ പറഞ്ഞു. അമ്മയുടെ പരാതിയിൽ പോലീസ് ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. പ്രതി പെൺകുട്ടിയെ ആശ്രമത്തിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് മൃതദേഹം ബ്ലാങ്കറ്റിൽ പൊതിഞ്ഞ് സെപ്റ്റിക് ടാങ്കിൽ കുഴിച്ചിടുകയായിരുന്നു.
2021 ഡിസംബർ 8ന് രാജോൾ സിംഗ് തന്റെ 22 വയസ്സുള്ള മകളെ ബലമായി തട്ടിക്കൊണ്ടുപോയെന്ന് അമ്മ റീത്ത ദേവി ആരോപിച്ചു. മകൾ ഉന്നാവോ സദറിലെ മാർക്കറ്റിലേക്ക് പോകുമ്പോൾ തട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടർന്ന് ഉന്നാവോ സദർ എംഎൽഎയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ജനുവരിയിൽ ലക്നൗവിലെ എസ്പി ആസ്ഥാനത്ത് എസ്പി നേതാവ് അഖിലേഷ് യാദവിന്റെ കാറിനു മുന്നിൽ ഇരയുടെ അമ്മ റീത്ത ദേവി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു. തന്റെ മകളെ രാജോൾ സിംഗ് തട്ടിക്കൊണ്ട് പോയി 50 ദിവസം കഴിഞ്ഞിട്ടും പോലീസ് ഒരു അന്വേഷണവും നടത്തിയിട്ടില്ലെന്നാണ് അവർ ആരോപിച്ചത്. ഇത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു.
ഫെബ്രുവരി നാലിന് യുപി പോലീസ് രാജോൾ സിങ്ങിനെ എട്ട് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. തന്റെ കൂട്ടാളിയായ സൂരജിനെ താൻ കൊലപ്പെടുത്തിയെന്നാണ് അന്ന് ഇയാൾ വെളിപ്പെടുത്തിയത്.
പോലീസ് കൃത്യസമയത്ത് നടപടി എടുത്തിരുന്നെങ്കിൽ ഇപ്പോൾ മകൾ ജീവനോടെ ഉണ്ടാകുമായിരുന്നു എന്ന് അമ്മ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. എന്നാൽ തെരഞ്ഞെടുപ്പിനിടെ സംഭവം പുറത്തായത് സമാജ്വാദി പാർട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
Comments