തിരുവനന്തപുരം : കൊറോണ സാഹചര്യം വകവയ്ക്കാതെ വീണ്ടും പാർട്ടി സമ്മേളനം നടത്താനൊരുങ്ങി സിപിഎം. സിപിഎം സംസ്ഥാന സമ്മേളനം മാർച്ച് ഒന്ന് മുതൽ നാല് വരെ നടക്കും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.
പാർട്ടിയുടെ സംസ്ഥാന സമ്മേളനം നടത്താൻ ആളുകളിൽ നിന്ന് ഫണ്ട് പിരിക്കാനാണ് തീരുമാനം. ഫെബ്രുവരി 13, 14 തീയതികളിൽ എറണാകുളത്തെ വീടുകളിലും പൊതു സ്ഥലങ്ങളിലും കടകളും സന്ദർശിച്ച് ഫണ്ട് പിരിക്കും. സമ്മേളനത്തിന് വരുന്നവർ ആർടിപിസിആർ ടെസ്റ്റ് നടത്തണമെന്നും കോടിയേരി അറിയിച്ചു. സമ്മേളനത്തിന്റെ ഭാഗമായി പതാക ദിനം ഫെബ്രുവരി 21 ന് ആചരിക്കും. ആ ദിവസം എറണാകുളത്ത് ബ്രഞ്ച് തലത്തിൽ പതാക ഉയർത്തൽ ചടങ്ങ് നടത്തും.
ആലപ്പുഴ ജില്ലാ സമ്മേളനം രണ്ട് ദിവസമായി വെട്ടിച്ചുരുക്കിയിട്ടുണ്ട്. ജില്ലാ സമ്മേളനം 15, 16, തീയതികളിൽ നടത്തും. സാധാരണ മൂന്ന് ദിവസങ്ങളിലായാണ് ജില്ലാ സമ്മേളനം നടക്കുക. പ്രതിനിധി സമ്മേളനം മാത്രമേ ഇത്തവണ നടക്കൂ എന്നും കോടിയേരി പറഞ്ഞു. കേരളത്തിൽ കൊറോണ ഇത്രയധികം വ്യാപിക്കാൻ കാരണം പാർട്ടി ജില്ലാ സമ്മേളനങ്ങളാണെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നലെയാണ് പാർട്ടി വീണ്ടും സമ്മേളനം നടത്താനൊരുങ്ങുന്നത്.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തെ കുറിച്ച് ദേശീയ തലത്തിൽ ഒരു തെറ്റായ ചിത്രം നൽകാനാണ് ശ്രമിച്ചത് എന്നും കോടിയേരി ആരോപിച്ചു. ഉത്തർപ്രദേശ് കേരളമായി മാറാനാണ് ആഗ്രഹിക്കുന്നത് എന്നും അത് ജനങ്ങൾക്ക് വലിയ നേട്ടമാകുമെന്നും കോടിയേരി പറഞ്ഞു. ഉത്തർപ്രദേശിൽ കാട്ടുനീതിയാണ് നടത്തുന്നത് എന്നാണ് കോടിയേരിയുടെ ആരോപണം.
ക്രമസമാധാന തകർച്ച, സ്ത്രീകൾക്കെതിരായ അതിക്രമം, കുട്ടികൾക്കെതിരായ ആക്രമണം എന്നിവ ഉത്തർപ്രദേശിൽ വർദ്ധിക്കുന്നുണ്ട്. എന്നാൽ കേരളത്തിൽ അങ്ങനെയൊരു അവസ്ഥയില്ലെന്നും കോടയേരി അവകാശപ്പെടുന്നു. എല്ലാത്തിലും കേരളമാണ് മുന്നിൽ എന്നും കോടിയേരി വാദിച്ചു.
Comments