മനാമ : ഇന്ത്യയുടെ വളർച്ചയിൽ പ്രവാസികളുടെ പങ്ക് സ്തുത്യർഹമാണെന്ന് ബഹ്റൈനിലെ ഇന്ത്യൻ അംബാസിഡർ പിയൂഷ് ശ്രീവാസ്തവ. പ്രവാസി ലീഗൽ സെൽ, ബിഎംസി യുടെ സഹകരണത്തോടെ നടത്തിയ കുടിയേറ്റക്കാരും നിയമ പ്രശ്‌നങ്ങളും എന്ന വിഷയത്തിൽ നടത്തിയ വെബിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹ്റൈനിലുള്ള ഇന്ത്യക്കാർക്കായി പ്രവാസി ലീഗൽ സെൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച പിയൂഷ് ശ്രീവാസ്തവ, പ്രവാസികൾ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ചും സംസാരിച്ചു. സുരക്ഷിത കുടിയേറ്റത്തെക്കുറിച്ചു കൂടുതൽ ബോധവത്കരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇ-മൈഗ്രേറ്റ് പോർട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ചും സൂചിപ്പിച്ചു.
പ്രവാസി ലീഗൽ സെല്ലിന്റെ പ്രവർത്തനങ്ങൾക്കു എല്ലാവിധ പിന്തുണയും ഉറപ്പുനൽകിയ അംബാസിഡർ, വെബിനാറിനു തിരഞ്ഞെടുത്ത വിഷയത്തെയും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും വ്യക്തമാക്കി.ചടങ്ങിന് ബഹ്റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ . ഫ്രാൻസിസ് കൈതാരത്ത് ആശംസകൾ നേർന്നു.
വെബിനാറിൽ ഇന്ത്യൻ എംബസ്സിയുടെ സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല, പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം, അഡ്വ മാധവൻ കല്ലത്ത് (നിയമ ഉപദേഷ്ടാവ്, കല്ലത്ത്, ഡിബിഐ ഡബ്ല്യുഎൽഎൽ ), പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ കൺട്രി ഹെഡ് സുധീർ തിരുനിലത്ത് ബഹ്റൈൻ കോർഡിനേറ്റർ അമൽ ദേവ്, ജനറൽ സെക്രട്ടറി സുഷമ ഗുപ്ത, ഗവേണിംഗ് കൗൺസിൽ അംഗങ്ങളായ ഹിൽ കുമാർബാബു. ഗണേഷ് മൂർത്തി എന്നിവർ നേതൃത്വം നൽകി .
പിഎൽസി യുഎഇ കൺട്രി ഹെഡ് ശ്രീധരൻ പ്രസാദ്, ജോർജിയ കൺട്രി ഹെഡ് ജോർജ്ജ് സെബാസ്റ്റ്യൻ, തമിഴ്‌നാട് ചാപ്റ്റർ അഡ്വ. ശാരനാഥ് എന്നിവരും വെബിനാറിൽ സന്നിഹിതരായിരുന്നു
അനധികൃത താമസം, വിസിറ്റ് വിസ, എംപ്ലോയീസ് എംപ്ലോയർ കോൺട്രാക്ടുകൾ തുടങ്ങിയ ബഹ്റൈൻ നിയമങ്ങളെ കുറിച്ച് മാധവൻ കല്ലത്ത് സംസാരിച്ചു. ഇന്ത്യൻ നിയമങ്ങളെ കുറിച്ചും ഇന്ത്യയിലെ സ്വത്ത് പ്രശ്നങ്ങൾ, പ്രവാസികളുടെ ഇന്ത്യയിലുള്ള പൊതുവായ പ്രശ്‌നങ്ങൾ എന്നീ വിഷയങ്ങളെക്കുറിച്ചാണ് അഡ്വ. ജോസ് എബ്രഹാം സംസാരിച്ചത്. തമിഴ്, ഹിന്ദി, ബംഗാളി, മലയാളം തുടങ്ങിയ വിവിധ ഭാഷകളിൽ ചോദ്യങ്ങൾ ചോദിക്കാനും വിശദീകരിക്കുവാനുമുള്ള അവസരം പരിപാടിയിൽ പങ്കെടുത്തവർക്ക് ലഭിച്ചിരുന്നു.
തുടർന്നും എല്ലാ മാസവും ഈ പരിപാടി തുടരുമെന്നും പ്രവാസികളുമായി ബന്ധപ്പെട്ട നിയമ പ്രശ്‌നങ്ങളിലെ സംശയങ്ങൾ ഏത് ഭാഷയിലു0 38391000, 39461746 എന്നീ നമ്പറുകളിലെ വാട്‌സാപ്പിൽ അയച്ച് നൽകിയാൽ നിയമവിദഗ്‌ദ്ധർ അതിന് മറുപടി നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. വിനോദ് നാരായൺ, വന്ദന കിഷോർ എന്നിവർ ആയിരുന്നു പരിപാടിയുടെ അവതാരകർ.
Comments