കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിനകത്ത് അധികാര തർക്കം രൂക്ഷമാകുന്നതിനിടെ അടിയന്തര യോഗം വിളിച്ച് തൃണമൂൽപാർട്ടി അദ്ധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. പാർട്ടികത്തെ പ്രശ്നങ്ങൾ പരിഹരിക്കാനായി മമത 20 അംഗ പാനലിന് രൂപം നൽകിയെന്നാണ് വിവരം.മമതയുടെ ദക്ഷിണ കൊൽക്കത്തയിലെ വസതിയിലാണ് യോഗം ചേർന്നത്. മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജി ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുത്തതായി റിപ്പോർട്ടുകളുണ്ട്.
പാർട്ടി അദ്ധ്യക്ഷയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പാർട്ടിയിലെ കാര്യങ്ങൾ നോക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് മമത പ്രഖ്യാപിച്ചിരുന്നു.
മമതയും അനന്തരവനും തമ്മിൽ തർക്കവും അഭിപ്രായ വ്യത്യാസങ്ങളും രൂക്ഷമാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഭിന്നതയെതുടർന്ന് പാർട്ടി സെക്രട്ടറിയായ അനന്തരവൻ അഭിഷേക് ബാനർജി പാർട്ടി വിടാൻ ഒരുങ്ങുന്നുവെന്ന് വരെ ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
സംസ്ഥാനത്ത് ശനിയാഴ്ച നാല് മുൻസിപ്പാലിറ്റികളിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടയിലും പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളാണ് പ്രധാന ചർച്ചാവിഷയം. പാർട്ടിയിൽ ‘ഒരാൾക്ക് ഒരു പദവി’ എന്ന അഭിഷേക് മുന്നോട്ട് വയ്ക്കുന്ന നയത്തോട് മുതിർന്ന നേതാക്കൾക്ക് എതിർപ്പുണ്ടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അഭിഷേകിനെ ഉൾപ്പെടുത്തി മമത ഒരു പാനൽ രൂപീകരിച്ചത്.
Comments