നെയ്റോബി: ഇന്ത്യൻ ചികിത്സാ രീതിയിലൂടെ തന്റെ മകളുടെ കാഴ്ച്ച ശക്തി തിരികെ ലഭിച്ചുവെന്ന് കെനിയയുടെ മുൻ പ്രധാനമന്ത്രി റെയ്ല ഒഡിംഗ. ഇന്ത്യയിലെ ആയൂർവേദ ചികിത്സാ രീതി ആഫ്രിക്കയിലേക്ക് കൊണ്ടുവരുമെന്നും അതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച നടത്തിയെന്നും ഒഡിംഗ പറഞ്ഞു. കൊച്ചിയിലുള്ള ശ്രീധരീയം ആയൂർവേദശാലയിലാണ് ഒഡിംഗയും കുടുംബവും ചികിത്സയ്ക്കായി എത്തിയത്. കണ്ണിലെ ഞരമ്പുകളിൽ ഉണ്ടായ രോഗബാധയെത്തുടർന്ന് 2017 ലാണ് ഒഡിംഗയുടെ മകൾ റോസ് മേരിയ്ക്ക് കാഴ്ച ശക്തി നഷ്ടപ്പെട്ടത്.
‘മൂന്നാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം മകൾ റോസ് മേരിയ്ക്ക് കാര്യമായ പുരോഗതിയാണ് ഉണ്ടായത്. ഇപ്പോൾ മകൾക്ക് എല്ലാം കാണാം. ഇന്ത്യയിലെ പരമ്പരാഗത ചികിത്സാ രീതിയെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. ഈ രീതി ഉപയോഗിച്ചതിനാലാണ് തന്റെ മകൾക്ക് കാഴ്ച്ച തിരികെ ലഭിച്ചത്. രാജ്യത്തെ ആയൂർവേദ ചികിത്സാ രീതി ആഫ്രിക്കയിലേക്ക് കൊണ്ടുവരാനും കെനിയയിലെ സസ്യങ്ങളെ ചികിത്സയ്ക്കായി ഉപയോഗപ്പെടുത്താനും വേണ്ട ചർച്ചകൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തി’യെന്നും ഒഡിംഗ പറഞ്ഞു.
കാഴ്ച നഷ്ടമായതിനെ തുടർന്ന് ഇസ്രയേലിലും ചൈനയിലും ചികിത്സകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് കൊച്ചിയിലേക്ക് വരുന്നത്. ആദ്യം ആയൂർവേദ ചികിത്സ നടത്താൻ മടിച്ചിരുന്നുവെന്നും ഒഡിംഗ പറയുന്നു. ഡോക്ടറേറ്റും പിഎച്ച്ഡിയും ചെയ്ത വിദഗ്ധർക്ക് ചെയ്യാൻ സാധിക്കാത്തിടത്ത് ആയുർവ്വേദം എന്ത് ചെയ്യാനാണ് എന്നായിരുന്നു സംശയം. തുടർന്ന് 2019ൽ ഇവിടെയെത്തി ചികിത്സ തേടി. ആദ്യ ഉപയോഗത്തിൽ തന്നെ മികച്ച മാറ്റമാണ് മകൾക്കുണ്ടായതെന്നും ഒഡിംഗ പറയുന്നു.
ഒരുമാസം ഇവിടെ താമസിച്ച് ചികിത്സ നടത്തി. മരുന്നുകൾ കെനിയയിലേക്കും കൊടുത്തയച്ചിട്ടുമുണ്ടായിരുന്നു. രണ്ട് വർഷക്കാലം ആയുർവേദ മരുന്ന് കഴിച്ച് റോസ് മേരിക്ക് കാഴ്ചശക്തി പൂർണ്ണമായും തിരികെ ലഭിച്ചുവെന്നും ഒഡിംഗ പറഞ്ഞു. മകൾ പൂർണ്ണ ആരോഗ്യവതിയായതിന് പിന്നാലെ നന്ദി അറിയിക്കാനും ഒഡിംഗയും കുടുംബവും എത്തിയിരുന്നു.
Comments