ധാക്ക: ബംഗ്ലാദേശിലെ ഹിന്ദു കുടുംബത്തിന് നേരെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണം. കുടുംബത്തിലെ അഞ്ച് സഹോദരങ്ങളെ വാഹനമിടിച്ച് കൊന്നു. പ്രദേശത്ത് ക്ഷേത്രം പണിയാൻ തീരുമാനിച്ചതാണ് ഇവരെ പ്രകോപിപ്പിച്ചത്. ബംഗ്ലാദേശിലെ ചിറ്റഘോംഗ് ഡിവിഷനിലെ കോക്സ് ബസാറിലാണ് സംഭവം. റോഡപകടം മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് കുടുംബമാണ് വെളിപ്പെടുത്തിയത്.
ഡോ. അനൂപം സുശീൽ, നിരൂപം സുശീൽ, ദീപക് സുശീൽ, ചമ്പക് സുശീൽ, സ്വരൺ സുശീൽ എന്നിവരാണ് കൊല്ലപ്പെട്ടത്. പത്ത് ദിവസം മുൻപ് ഇവരുടെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചിരുന്നു. സംഭവ ദിവസം പിതാവിന്റെ അന്ത്യകർമ്മങ്ങൾ നടത്തുന്നതിനായി കുടുംബത്തിലെ ഏഴ് ആൺമക്കളും രണ്ട് പെൺമക്കളും ക്ഷേത്രത്തിലേക്ക് എത്തിയതായിരുന്നു. ഇവിടെ നിന്നും മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
അമിത വേഗതയിലെത്തിയ പിക്കപ്പ് വാൻ ഇവരെ ഇടിച്ചിടുകയായിരുന്നു. നാല് പേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. പുലർച്ചെയാണ് അപകടം നടക്കുന്നത്. വാഹനം കൊണ്ട് നിരവധി തവണ വന്നിടിച്ചുവെന്ന് അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന യുവതി പറഞ്ഞു. തന്റെ പിതാവ് കുടുംബത്തോടൊപ്പം പ്രദേശത്ത് ദുർഗാപൂജ നടത്തിയിരുന്നു. പിന്നാലെ പ്രദേശത്ത് ചെറിയൊരു ക്ഷേത്രം പണിയാനും തീരുമാനിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾക്കായി സാധനങ്ങൾ ഇറക്കിയിരുന്നു. എന്നാൽ ഇത് പ്രദേശത്തെ ചില മുസ്ലീം ജിഹാദികളെ പ്രകോപിപ്പിച്ചു.
തന്റെ ഗ്രാമത്തിൽ 35 ഹിന്ദുകുടുംബങ്ങളുണ്ട്. ക്ഷേത്ര നിർമ്മാണം ആരംഭിച്ചതിന് പിന്നാലെ പിതാവിന് ഭീഷണികളും വന്നു തുടങ്ങി. ക്ഷേത്രം പണിയാൻ തീരുമാനിച്ചതിനാലാണ് അവർ തങ്ങളെ ആക്രമിച്ചതെന്ന് കുടുംബം പറയുന്നു. ആക്രമികളെ തിരിച്ചറിയാൻ സാധിച്ചില്ല. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പിക്കപ്പ് വാൻ പോലീസ് അന്ന് തന്നെ കണ്ടെത്തിയിരുന്നു. എന്നാൽ വാഹനത്തിന്റെ ഡ്രൈവർ സൈഫുളും വാഹന ഉടമ മുഹമ്മുദുൾ കരീമും ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.
Comments