ന്യൂഡൽഹി : ചൈനീസ് ആപ്പുകൾക്ക് വീണ്ടും പൂട്ടിട്ട് കേന്ദ്ര സർക്കാർ. 54 ചൈനീസ് ആപ്പുകൾ കൂടി രാജ്യത്ത് നിരോധിച്ചു. സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ നടപടി. 2022 ൽ ഇതാദ്യമായാണ് ഇത്രയധികം ചൈനീസ് ആപ്പുകൾ നിരോധിക്കുന്നത്.
സ്വീറ്റ് സെൽഫി എച്ച്ഡി, ബ്യൂട്ടി ക്യാമറ- സെൽഫി ക്യാമറ, വിവാ വിഡിയോ എഡിറ്റർ, ടെൻസെന്റ് എക്സ്റിവർ, ഓൺമിയോജി അരീന, ആപ്ലോക്ക്, ഡ്യുവൽ സ്പേസ് ലൈറ്റ് തുടങ്ങിയവയാണ് നിരോധിച്ചത്. ചൈനീസ് ടെക്‌നോളജി കമ്പനികളായ ടെൻസെന്റ്, ആലിബാബ എന്നിവയുടെ ആപ്പുകൾക്കാണ് നിരോധനം.
ഗെയിമിങ് കമ്പനിയായ നെറ്റ്ഈസിന്റെ ആപ്പും ബാൻ ചെയ്തു. ഗൂഗിൾ പ്ലേസ്റ്റോറിലൂടെ ഇത് ലഭിക്കുന്നതും ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്. നിരോധിച്ച മുഴുവൻ ആപ്പുകളുടെ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഇന്ത്യയിലെ ജനങ്ങളുടെ സ്വകാര്യതാ വിവരങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഈ രാജ്യങ്ങൾക്ക് കമ്പനികൾ കൈമാറുന്നുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
2020 ജൂൺ മുതൽ 224 ആപ്പുകൾക്കാണ് രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയത്. ടിക് ടോക്, ഷെയർചാറ്റ്, വീ ചാറ്റ്, ഹലോ, എന്നിവ ഉൾപ്പെടെ 59 ആപ്പുകളാണ് ആദ്യഘട്ടത്തിൽ നിരോധിച്ചത്. ഇതിന് പകരം ഇന്ത്യ തന്നെ സ്വന്തമായി ആപ്പുകൾ നിർമ്മിക്കാനും ആരംഭിച്ചിട്ടുണ്ട്.
Comments