തിരുവനന്തപുരം: പത്ത് വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് എട്ട് വർഷം തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ച് കോടതി. കടകംപള്ളി അണമുഖം സ്വദേശി ഉത്തമനെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. പിഴ അടക്കാത്ത പക്ഷം ആറ് മാസം അധിക തടവ് അനുഭവിക്കണമെന്നും ജഡ്ജി ആർ ജയകൃഷ്ണൻ വിധിയിൽ പ്രസ്താവിച്ചു.
2015 മാർച്ച് 13നാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ കടയിൽ പുസ്തകം വാങ്ങാൻ എത്തിയ അഞ്ചാം ക്ലാസുകാരനാണ് പീഡനത്തിന് ഇരയായത്. ഈ വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. ഭയം മൂലം കൂട്ടി ഈ വിവരം വീട്ടുകാരോട് മറച്ചുവെച്ചു.
കുറച്ച് ദിവസങ്ങളാണ് കുട്ടി വിഷമിച്ച് ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ കാര്യം തിരക്കിയിട്ടും കുട്ടി ഈ വിവരം പുറത്ത് പറഞ്ഞില്ല. പിന്നീട് അമ്മയോട് ഇക്കാര്യം തുറന്ന് പറയുകയായിരുന്നു. വീട്ടുകാർ മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ചെറുമകന്റെ പ്രായമുള്ള കുട്ടിയെ പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ല. ഇരയും വീട്ടുകാരും അനുഭവിച്ച വേദന കാണാതിരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഇരയ്ക്ക് പിഴ തുകയ്ക്ക് പുറമെ സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിയിൽ പറയുന്നു.
Comments