പാലക്കാട്: പാലക്കാട് ധോണിയിൽ ചത്ത പശുക്കുട്ടിയെ വെച്ച് പുലിയെ പിടിക്കാനുള്ള വനം വകുപ്പിന്റെ നീക്കം പാളി. ഇന്നലെ രാത്രിയിലും ധോണിയിൽ പുലിയെത്തിയെങ്കിലും കൂട്ടിൽ കയറാതെ പോയി. ഇതോടെ പുലി പിടിച്ച പശുക്കിടാവിനെത്തന്നെ കൂട്ടിൽ വെച്ചതിനെതിരെ വീട്ടുകാർ രംഗത്തു വന്നു. കൂട്ടിൽ വെച്ചത് ദുർഗന്ധം വമിക്കുന്ന ചത്ത പശുക്കിടാവിനെയാണെന്നാണ് ആക്ഷേപം.
വനംവകുപ്പ് സ്ഥാപിച്ച കൂടിന് സമീപം പുലിയെത്തിയതിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞു. പശുക്കിടാവിനെ വെച്ച് പുലിയെ പിടിക്കാനുള്ള നീക്കം പാളിയെങ്കിലും ശ്രമം തുടരുമെന്ന് വനംവകുപ്പ് വ്യക്തമാക്കി.
അകത്തേത്തറ, മലമ്പുഴ, ധോണി മേഖലയിൽ പുലിയുടെ സാന്നിധ്യം തുടർച്ചയായി റിപ്പോർട്ട് ചെയ്തിരുന്നു. ധോണിയിൽ തൊഴുത്തിലുണ്ടായിരുന്ന പശുക്കിടാവിനെ കഴിഞ്ഞ ദിവസം പുലി ഭക്ഷണമാക്കിയിരുന്നു. തോമസ് പുലിക്കോട്ടിലിൽ എന്ന പ്രദേശവാസിയുടെ തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെയാണ് പുലി കൊന്നത്. പശുവിന്റെ വയർ ഭാഗം പൂർണമായും ഭക്ഷണമാക്കിയിരുന്നു. അകത്തേത്തറ പഞ്ചായത്തിൽ ഒരു മാസത്തിനിടെ പതിനാറ് ഇടങ്ങളിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
Comments