ലണ്ടൻ: കൊറോണ മൂന്നാം തരംഗത്തിനിടെ ആശങ്കയിലാക്കി ലസ്സ പനി സ്ഥിരീകരിച്ചു.പശ്ചിമഫ്രിക്കയുടെ ചില ഭാഗങ്ങളിൽ മാത്രം കണ്ടിരുന്ന വൈറൽ രോഗമായ ലെസ്സ യുകെയിലാണ് സ്ഥിരീകരിച്ചത്. രാജ്യത്ത് മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബെഡ്ഫോഡ്ഷെയറിലെ ആശുപത്രിയിൽ ചികിത്സയിലുള്ള ലസ്സ രോഗി മരിച്ചതോടെ ആശങ്കയിലായിരിക്കുകയാണ് അധികൃതർ.
ലെസ്സ വ്യാപകമായി പകരാനുള്ള സാദ്ധ്യതയില്ലെങ്കിലും കൊറോണ പോരാട്ടത്തിനിടയിൽ മറ്റൊരു വൈറൽ രോഗവും സ്ഥിരീകരിക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ പിന്നോട്ട് വലിക്കുമോ എന്ന ആശങ്കയാണ് ആരോഗ്യ രംഗത്തുള്ളവർ പങ്കുവെയ്ക്കുന്നത്.
യുകെയിൽ നിലവിൽ രോഗം സ്ഥിരീകരിച്ച മൂന്ന് രോഗികളും ഒരേ കുടുംബത്തിലുള്ള അംഗങ്ങളാണ് എന്നുള്ളതും ഇവർ സമീപകാലത്ത് പശ്ചിമാഫ്രിക്കയിലേക്ക് യാത്ര നടത്തിയിരുന്നു എന്നതും ആഫ്രിക്കയിൽ ലസ്സ വീണ്ടും സജീവമായി തുടങ്ങിയോ എന്ന സംശയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ലക്ഷണങ്ങൾ
സാധാരണയായി എബോള പനിക്കുള്ള അതേ ലക്ഷണങ്ങളാണ് ലസ്സയ്ക്കും ഉള്ളത്. രോഗം ബാധിച്ച വ്യക്തിക്ക് പനിയും തലവേദനയും കൈകാലുകളിൽ വേദനയും ഉണ്ടാകും. തൊണ്ട വേദന, വരണ്ട ചുമ, നെഞ്ച് വേദന, അടിവയറ്റിൽ വേദന എന്നിവയും ലെസ്സയുടെ പ്രധാന ലക്ഷണങ്ങളാണ്. രോഗം മൂർച്ഛിക്കുന്ന അവസ്ഥയിൽ മൂക്കിലൂടെയും വായിലൂടെയും മറ്റ് ശരീരഭാഗങ്ങളിലൂടെയും രക്തസ്രാവമുണ്ടാകും.
പലഘട്ടങ്ങളിലും മറ്റ് രോഗങ്ങളാണെന്ന് തെറ്റിദ്ധരിച്ച് ലസ്സ നേരത്തെ കണ്ടെത്താൻ സാധിക്കാറില്ല എന്നതാണ് രോഗത്തെ അപകടരമാകുന്നത്.മറ്റ് രോഗങ്ങൾ ഉള്ളവർക്കും ഗർഭിണികൾക്കും മരണ സാധ്യത കൂടുതലാണ്. രോഗബാധിതരായവരുടെ ശരീര ദ്രവങ്ങളിലൂടെയും വൈറസ് മറ്റുള്ളവരിലേക്ക് പകരും ആഫ്രിക്കൻ വോൾവറിയൻ എലിയാണ് പശ്ചിമാഫ്രിക്കയിൽ വൈറസ് വാഹകരാവുന്നത്.
Comments