താനെ: ഒടുവിൽ പരിശ്രമം ഫലം കണ്ടു. പുള്ളിപ്പുലി വീണ്ടും കാട്ടിലേക്ക്, നീണ്ട 48 മണിക്കൂറിന്റെ കഠിന പരിശ്രമത്തിനുള്ളിൽ പ്ലാസ്റ്റിക് പാത്രത്തിനുള്ളിൽ തല കുടുങ്ങിയ പുള്ളിപ്പുലി മോചിതനായി.
മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. മുപ്പതംഗ സംഘത്തിന്റെ 48 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പാത്രത്തിനുള്ളിൽ തലകുടുങ്ങിയ പുള്ളിപ്പുലിയെ രക്ഷിക്കാൻ സാധിച്ചത്. ഏകദേശം ഒരു വയസ് പ്രായമുള്ള പുള്ളിപ്പുലിയുടെ തലയാണ്് വെള്ളം കുടിക്കുന്നതിനിടെ അബദ്ധത്തിൽ പാത്രത്തിൽ കുടുങ്ങിയത്. പാത്രത്തിൽ തലകുടുങ്ങിയതിന് ശേഷം പ്രാണ രക്ഷാർത്ഥം പുള്ളിപ്പുലി ഓടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
പാത്രത്തിൽ കുടുങ്ങിയ പുള്ളിപ്പുലിയെ കണ്ട വിനോദ സഞ്ചാരികളാണ് ദൃശ്യങ്ങൾ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ദൃശ്യങ്ങൾ വൈറലായതോടെ മഹാരാഷ്ട്രയിലെ വനം വകുപ്പ് ഉദ്യോഗസ്ഥരും സഞ്ജയ് ഗാന്ധി പാർക്കിലെ ഉദ്യോഗസ്ഥരും റെസ്ലിങ്ക് അസോസിയേഷൻ ഫോർ വൈൽഡ് ലൈഫ് വെൽഫയർ എന്ന സംഘടനയും സംയുക്തമായി തെരച്ചിൽ നടത്തി.ഇന്നലെ വൈകുന്നേരത്തോടെ പുള്ളിപ്പുലിയെ ബദ്ലാപൂർ ഗ്രാമത്തിന് സമീപം കണ്ടെത്തുകയും രക്ഷാപ്രവർത്തനം ഉടൻ ആരംഭിക്കുകയുമായിരുന്നു.
പാത്രം മുറിച്ചാണ് രക്ഷാപ്രവർത്തകർ പുലിയുടെ തല പാത്രത്തിനുള്ളിൽ നിന്ന് പുറത്തെടുത്തത്. രണ്ട് ദിവസമായി ഭക്ഷണമോ വെള്ളമോ ലഭിക്കാതെ അവശനിലയിലായ പുലിയിപ്പോൾ സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക് റെസ്ക്യൂ സെന്ററിൽ ചികിത്സയിലാണ്. രണ്ടു ദിവസത്തിന് ശേഷം കാട്ടിലേക്ക് തിരികെ വിടും.
Comments