ഹൈദരാബാദ്: ശബരിമലയിൽ യുവതി പ്രവേശനം നടന്നുവെന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങളോട് പ്രതികരിച്ച് മധുമതി ചുക്കാപ്പള്ളിയുടെ മകൻ അവിനാഷ്. തന്റെ അമ്മ ജനിച്ചത് 1966ൽ ആണെന്നും വേട്ടയാടാതെ വെറുതെ വിടണമെന്നും അവിനാഷ് കുറിച്ചു. സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം കൂടിയപ്പോഴാണ് പ്രതികരിച്ച് അവിനാഷ് എത്തിയത്.
‘എന്റെ അമ്മ മധുമതിയെ കുറിച്ചാണ് ആരോപണങ്ങൾ ഉയരുന്നത്. 1966ലാണ് അമ്മയുടെ ജനനം. 2017ൽ ശബരിമലയിലേക്ക് കൊടിമരം സംഭാവന ചെയ്തിരിക്കുന്നത് ഞങ്ങളാണ്. എനിക്ക് 34 വയസ്സുണ്ട്. വെറുതെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കരുത്’ അവിനാഷ് കുറിച്ചു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫീനിക്സ് ഗ്രൂപ്പ് ചെയർമാൻ സുരേഷ് ചുക്കാപ്പള്ളിയുടെ ഭാര്യയാണ് മധുമതി.
നടൻ ചിരഞ്ജീവി, ഭാര്യ സുരേഖ, സുരേഷ് ചുക്കാപ്പള്ളി, മധുമതി എന്നിവരാണ് കഴിഞ്ഞ ദിവസം രാവിലെ ശബരിമല ദർശനം നടത്തിയത്. ഇവിടെ നിന്നുള്ള ചിരഞ്ജീവിയുടെ ചിത്രം പ്രചരിച്ചിരുന്നു. ചിരഞ്ജീവിയ്ക്ക് പിന്നിലായാണ് മധുമതി നിന്നിരുന്നത്. പിന്നാലെ ശബരിമലയിൽ വീണ്ടും യുവതി പ്രവേശനം നടന്നു എന്ന തരത്തിൽ പലഗ്രൂപ്പുകളിലും ചിത്രം പ്രചരിക്കുകയായിരുന്നു.
സംഭവത്തിൽ സിപിഎം സൈബർ ഗ്രൂപ്പുകൾ നടത്തുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ ദേവസ്വം ബോർഡ് പ്രസിഡന്റ് അനന്തഗോപൻ പ്രതികരിച്ചിരുന്നു. ദർശനത്തിന് എത്തിയത് യുവതിയല്ല. കുപ്രചാരണത്തിന് മുന്നിൽ കുബുദ്ധികളാണ്. ദർശനം നടത്തിയ മധുമതിയ്ക്ക് 56വയസ് പ്രായമുണ്ടെന്നും അനന്തഗോപൻ വ്യക്തമാക്കിയിരുന്നു.
Comments