തിരുവനന്തപുരം: വാക്സിനേഷനിൽ ഇന്ത്യ ലോകത്തിന് തന്നെ മാതൃകയാണെന്ന് ഐപിഎസ് ഓഫീസർ പി. വിജയൻ. വികസിതമെന്ന് കരുതപ്പെടുന്ന രാജ്യങ്ങളിലെ അവസ്ഥ നോക്കിയാൽ മനസിലാകുമെന്ന് അദ്ദേഹം കുറിച്ചു. ഇന്നുവരെ ഇന്ത്യയിൽ മൊത്തം 173 കോടി ഡോസ് വാക്സിൻ കൊടുത്തു കഴിഞ്ഞു. എന്നാൽ കാനഡ പോലുള്ള വികസിത രാജ്യങ്ങളിൽ കാണാൻ സാധിക്കുന്നത് വാക്സിനെടുക്കാൻ വിസമ്മതിക്കുന്നവരെയാണ്. അടിയന്തിരാവസ്ഥയുടെ കീഴിലാണ് കാനഡ അടക്കമുള്ള രാജ്യങ്ങളെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
വികസിതമെന്ന് കരുതപ്പെടുന്ന രാജ്യങ്ങൾ ഇന്ത്യയെ കാണുന്നത് അന്ധവിശ്വാസത്തിന്റേയും അനാചാരങ്ങളുടെയും നാടായാണെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യ വാക്സിൻ എടുക്കാൻ കാണിച്ച ഉത്സാഹം, ലോകത്തിന് തന്നെ മാതൃകയാണ്. ഇന്ത്യയുടെ വളരെ ഉൾപ്രദേശങ്ങളിലെ ഗ്രാമങ്ങളിലുള്ള ആളുകൾ വരെ രണ്ട് ഡോസ് വാക്സിനും എടുത്തുകഴിഞ്ഞു. അന്ധവിശ്വാസികൾ എന്ന് പുറംലോകം മുദ്രകുത്തിയവരാണിവരെന്നും അദ്ദേഹം പറഞ്ഞു.
കാനഡയിലെ ട്രക്ക് തൊഴിലാളികൾ തുടങ്ങി വച്ച ‘ഫ്രീഡം കോൺവോയ്’ എന്ന പ്രതിഷേധം ഇപ്പോൾ ഫ്രാൻസിൽ തുടങ്ങി അമേരിക്ക, ന്യൂസീലാൻഡ് എന്നിങ്ങനെ പടരുകയാണ്. ഇവിടെയാണ് അന്ധവിശ്വാസികൾ എന്ന പരിഹാസം ഏറ്റുവാങ്ങിയ ഇന്ത്യ തലയുയർത്തി നിൽക്കുന്നത്. ലോകം ഇന്ന് ചോദിക്കുന്ന ചോദ്യം, ആരാണ് ശരിക്കും അന്ധവിശ്വാസി എന്നാണ്. കൊറോണയ്ക്കെതിരെ ഇന്ത്യക്കാർ കാണിച്ച ഒരുമയും ശാസ്ത്രീയതയും മറ്റു കാര്യങ്ങളിൽ കൂടി നമ്മൾ കാണിച്ചാൽ ഭാരതം ജനസംഖ്യയിൽ മാത്രമല്ല വികസന മാതൃകകൾക്കും കൂടി ഉദാഹരണമായി മാറും എന്നതിൽ ഒരു സംശയവുമില്ലെന്ന് അദ്ദേഹം കുറിച്ചു.
Comments