കൊച്ചി: ഓൺലൈനായി വായ്പകൾ വാങ്ങുന്ന സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഓൺലൈനിലൂടെ പ്രചരിപ്പിക്കുന്നതായി പരാതി. ഓൺലൈൻ വായ്പയ്ക്കായി നൽകിയ രേഖകളാണ് പ്രചരിപ്പിക്കുന്നത്. ഇത് വരെ ഈ രീതിയിൽ നിരവധി ആളുകൾ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം.
കൊച്ചി സ്വദേശിനിയുടെ ആധാർ കാർഡ് അടക്കമാണ് അശ്ലീല വെബ്സൈറ്റിൽ പ്രചരിക്കുന്നത്. ഇതുവരെ അഞ്ഞൂറിലധികം പരാതികൾ ആളുകൾ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സൈബർ സെല്ലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് പരാതിക്കാർ ആരോപിക്കുന്നു. പരാതികൾ എഫ്ഐആറിൽ മാത്രമായി ഒതുങ്ങിയെന്നാണ് പരാതിക്കാരുടെ പ്രധാന വിമർശനം. തട്ടിപ്പിന് പിന്നിൽ ഉത്തരേന്ത്യക്കാരെന്നാണ് സൈബർ സെൽ വിഭാഗം നൽകുന്ന മറുപടി.
സംസ്ഥാനത്ത് നിന്നുള്ള സ്ത്രീകളുടെ ചിത്രങ്ങളും കുടുംബ ചിത്രങ്ങളുമടക്കമാണ് ഇന്റർനെറ്റിലേക്ക് എത്തുന്നത്. ലോൺ ആവശ്യപ്പെടുന്ന ആപ്പുകളിലേക്ക് കടക്കുന്നവരുടെ സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും ശേഖരിച്ച് അശ്ലീല സൈറ്റുകളിലേക്കും ഡിജിറ്റൽ മാർക്കറ്റുകളിലേക്കും മാറ്റുകയാണ് തട്ടിപ്പിന്റെ രീതി.
5000 രൂപ വായ്പ നൽകി പകരം സ്ത്രീകളുടെ ചിത്രങ്ങളും വിവരങ്ങളും ഉപയോഗിച്ച് ഒരു ലക്ഷം രൂപ വരെ തട്ടിപ്പുകാർ നേടുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടായിട്ടും കുറ്റക്കാർക്ക് നേരെ കണ്ണടയ്ക്കുകയാണ് സൈബർ വിഭാഗം.വലിയ രീതിയിൽ തട്ടിപ്പ് നടത്തുന്ന സൈറ്റുകൾ നിയന്ത്രിക്കുന്നത് ആരാണെന്ന് കണ്ട് പിടിക്കാൻ സാധിക്കാത്തത് പോരായ്മയായും പരാതിക്കാർ ചൂണ്ടിക്കാട്ടുന്നുണ്ട്.
Comments