തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാതെ ഗവർണർ. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നതിൽ എതിർപ്പുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചു. നാളെ രാവിലെ 9 മണിക്ക് നയപ്രഖ്യാപനം നടക്കാനിരിക്കെയാണ് ഗവർണറുടെ നീക്കം. മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിൽ നേരിട്ടെത്തി ഗവർണറെ കണ്ടിട്ടും നയപ്രഖ്യാപനത്തിൽ ഒപ്പിടാൻ അദ്ദേഹം തയ്യാറായില്ല.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് എങ്ങനെ സർക്കാർ ഉദ്യോഗസ്ഥരെ പോലെയാകുമെന്നും അവർക്കെങ്ങനെ പെൻഷൻ നൽകാനാകുമെന്നും ഗവർണർ ചോദിച്ചു. ഇതോടെ മുഖ്യമന്ത്രി രാജ്ഭവനിലെത്തി നടത്താൻ ശ്രമിച്ച അനുനയ നീക്കം ഫലം കണ്ടില്ല. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മുഖ്യമന്ത്രി നേരിട്ടെത്തി ഗവർണറെ കണ്ടത്. ഇതാദ്യമായാണ് നയപ്രഖ്യാപന പ്രസംഗം ഗവർണർ അംഗീകരിക്കാത്ത നിലപാട് സ്വീകരിക്കുന്നത്.
ഗവർണറിന്റെ അഡീഷണൽ പി.എ നിയമനത്തിൽ സർക്കാർ നേരത്തെ വിമർശനം രേഖപ്പെടുത്തി നിലപാട് വ്യക്തമാക്കിയിരുന്നു. ഭരണഘടനാ പ്രശ്നമുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം നടത്തിയതാണെന്നായിരുന്നു ഇക്കാര്യത്തിൽ ഗവർണറുടെ പ്രതികരണം. അഡീഷണൽ പി.എയെ നിയമിക്കാൻ ഗവർണർക്ക് അധികാരമുണ്ട്. പ്രശ്നം ചർച്ച ചെയ്യാമെന്നായിരുന്നു മുഖ്യമന്ത്രി ഉറപ്പ് നൽകിയത്. വാക്കാൽ സംസാരിക്കേണ്ട കാര്യം കത്തെഴുതിയെന്നും ആ കത്ത് പുറത്തുവിട്ടത് മര്യാദ കേടാണെന്നും ഗവർണർ പ്രതികരിച്ചു.
Comments