ന്യൂയോർക്ക്: റഷ്യ വരും ദിവസങ്ങളിൽ യുക്രെയ്നിനെ ആക്രമിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. യുക്രെയ്നിനെ ആക്രമിക്കാൻ മോസ്കോയ്ക്ക് പദ്ധതിയില്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചതിന് പിന്നാലെയാണ് യുഎസ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്.
അതേസമയം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ഫോണിൽ ബന്ധപ്പെടാൻ തനിക്ക് ഉദ്ദേശ്യമില്ലെന്ന് യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. യുക്രെയ്ൻ-റഷ്യ വിഷയത്തിൽ നിലവിൽ നടക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് യുഎസ് പ്രസിഡന്റിന്റെ പ്രസ്താവന.
യുക്രെയ്നിൽ റഷ്യൻ അധിനിവേശം സംഭവിച്ചിട്ടില്ലെന്നാണ് റഷ്യയുടെ വിദേശകാര്യ മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കിയത്. തങ്ങളുടെ സൈന്യത്തെ പിൻവലിക്കുകയാണെന്നും റഷ്യ അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യങ്ങൾക്ക് വിശ്വാസയോഗ്യതയില്ലെന്ന നിലപാടിലാണ് അമേരിക്ക. ഏതുസമയവും ആക്രമണം ഉണ്ടായേക്കാമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകുന്നു.
പുടിൻ അയച്ച പ്രസ്താവന നോക്കിയിട്ടില്ലെന്നും നയതന്ത്ര ചർച്ചകൾക്ക് അമേരിക്ക തയ്യാറാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ വ്യക്തമാക്കി. റഷ്യ-യുക്രെയ്ൻ അതിർത്തിയിൽ മോസ്കോ സൈന്യത്തെ വിന്യസിച്ചതിനെ തുടർന്നാണ് സംഘർഷം ആരംഭിച്ചത്.
Comments