കോഴിക്കോട്: ‘ഒരു മാല കിട്ടിയിട്ടുണ്ട്, അടയാളം പറഞ്ഞാൽ തരുന്നതായിരിക്കും’ ഓട്ടോയുടെ പിന്നിൽ എഴുതിവെച്ച പേപ്പറിലെ വാചകങ്ങളാണിത്. വടകര സ്വദേശിയായ രവീന്ദ്രനാണ് തന്റെ ഓട്ടോയിൽ മറന്നുവെച്ച് പോയ മാലയുടെ ഉടമയെ കണ്ടെത്താനായി ഇങ്ങനെ ചെയ്തത്. എന്നാൽ എന്താ ഇങ്ങനെ ബോർഡ് വെച്ചിരിക്കുന്നേ എന്ന് കൗതുകത്തോടെ നോക്കി നിൽക്കുകയും ചോദിക്കുകയുമല്ലാതെ മാലയുടെ ഉടമയെ കണ്ടെത്താനായില്ല.
എന്നാൽ മാലയുടെ യഥാർത്ഥ അവകാശിയെ മറ്റൊരു വഴിയിലൂടെ കണ്ടെത്തിയ രവീന്ദ്രന്റെ കഥയാണ് പറയുന്നത്.. 40 വർഷമായി വടകരയിൽ ഓട്ടോ ഓടിക്കുകയാണ് രവീന്ദ്രൻ. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയപ്പോഴാണ് രവീന്ദ്രൻ തന്റെ ഓട്ടോയിൽ കിടക്കുന്ന സ്വർണ്ണമാല കാണുന്നത്. ഉടൻ തന്നെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു രവീന്ദ്രൻ.
അതിന്റെ ഭാഗമായാണ് ഓട്ടോയുടെ പിൻവശം ബോർഡ് എഴുതി വെച്ചതും. എന്നാൽ ഉടമയെ കണ്ടെത്താനായില്ല. പിന്നീട് ഓട്ടോയിൽ കയറിയവരെ ഓർത്തെടുത്തുള്ള അന്വേഷണമായി. പല പല മുഖങ്ങൾ രവീന്ദ്രന്റെ മനസ്സിലൂടെ മിന്നിമാഞ്ഞ് പോയി. അങ്ങനെയാണ് വടകര മിഡറ്റ് കോളേജിലെ വിദ്യാർത്ഥികൾ ഓട്ടോയിൽ കയറിയ വിവരം ഓർമ്മ വരുന്നത്.
പിറ്റേന്ന് രാവിലെ തന്നെ കോളേജിലെത്തി കുട്ടികളെ അന്വേഷിക്കുകയായിരുന്നു. കോളേജിൽ തിരക്കിയപ്പോൾ ഒരു കുട്ടിയുടെ മാല നഷ്ടമായതായും വ്യക്തമായി. മാല വിദ്യാർത്ഥിനിയുടേത് തന്നെയാണെന്ന് ഉറപ്പ് വരുത്തിയ ശേഷം കോളേജിൽ വെച്ച് രവീന്ദ്രൻ മാല കൈമാറുകയായിരുന്നു. രവീന്ദ്രനെ അനുമോദിച്ച ശേഷാണ് കോളേജ് അധികൃതർ അദ്ദേഹത്തെ യാത്രയാക്കിയത്.
Comments