കൊല്ലം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് കളിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി. കളിക്കിറങ്ങും മുൻപ് മുഖ്യമന്ത്രി ഇഎംഎസിനെ ഒന്ന് പഠിക്കണം. കേരള ഗവർണറെ ഭരണഘടനാ തത്വം പഠിപ്പിക്കാൻ മുഖ്യമന്ത്രി ആയിട്ടില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
ഷബാനു കേസിൽ വ്യക്തമായ നിലപാടെടുത്താണ് ആരിഫ് മുഹമ്മദ് ഖാൻ മന്ത്രിസഭയിൽ നിന്നും രാജിവെച്ചത്. ആരിഫിനെ ആദർശ പുരുഷൻ എന്നാണ് ഇഎംഎസ് വിശേഷിപ്പിച്ചത്. എന്നാൽ ആദർശം തൊട്ടുതീണ്ടാത്ത മുഖ്യമന്ത്രിക്ക് അത് മനസ്സിലാകില്ലെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. ഗവർണറെ ഭരണഘടനാതത്വം പഠിപ്പിക്കാൻ മുഖ്യമന്ത്രി ആയിട്ടില്ല. ഭരണഘടന അരച്ചുകലക്കി കുടിച്ചിട്ടുള്ളയാളാണ് ഗവർണറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലീം സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് മോദി സർക്കാരിന്റെ ശ്രമം. ഇത് എല്ലാവരും സന്തോഷത്തോടെ സ്വീകരിക്കുന്നുമുണ്ട്. ഹിജാബ് വിഷയത്തിൽ ജിഹാദികളുടെ കയ്യടി കിട്ടാം. എന്നാൽ പരീക്ഷകളിൽ റാങ്ക് വാങ്ങിച്ച മുസ്ലീം വിദ്യാർത്ഥിനികളുടെ പിന്തുണ ലഭിക്കില്ലെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.
കൊല്ലം കടയ്ക്കലിൽ രവീന്ദ്രനാഥ് ബലിദാന ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ജില്ലാ അദ്ധ്യക്ഷൻ ബി.ബി ഗോപകുമാർ, കെ. ആർ രാധാകൃഷ്ണൻ, അഡ്വ. വൈയ്ക്കൽ സോമൻ എന്നിവർ സംസാരിച്ചു.
Comments