ബെംഗളൂരു: ഹിജാബ് ധരിക്കുന്നത് ഇസ്ലാമിൽ അനിവാര്യമായ മതപരമായ ആചാരമല്ലെന്ന് കർണാടക സർക്കാർ ഹൈക്കോടതിയിൽ.അതിനാൽ ഹിജാബിന്റെ ഉപയോഗം തടയുന്നത് മത സ്വാതന്ത്ര്യം ഉറപ്പു നൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ 25 ാം അനുഛേദത്തിന്റെ ലംഘനമല്ലെന്ന് കർണാടക സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന്റെ അവിഭാജ്യ ഘടകമല്ലെന്ന നിലപാട് ആണ് സർക്കാർ സ്വകരിച്ചിരിക്കുന്നതെന്ന് കർണാടക അഡ്വക്കേറ്റ് ജനറൽ പ്രഭുലിംഗ് നവദ്ഗി ഹൈക്കോടതിയിൽ വ്യക്തമാക്കി. ഹിജാബ് മുസ്ലീം സമുദായത്തിന്റെ പ്രധാന മതാചാരങ്ങളിൽ ഒന്നല്ലെന്ന് എജി കൂട്ടിച്ചേർത്തു.
ഹിജാബ് ധരിക്കുന്നത് വിലക്കിയ കർണാടക സർക്കാറിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത പെൺകുട്ടികളുടെ ആരോപണവും എജി നിഷേധിച്ചു. സംസ്ഥാന സർക്കാർ ഫെബ്രുവരി അഞ്ചിന് പുറപ്പെടുവിച്ച ഉത്തരവ് നിയമാനുസൃതമാണെന്നും അതിൽ എതിർക്കേണ്ട കാര്യമില്ലെന്ന് അഡ്വക്കേറ്റ് ജനറൽ വാദിച്ചു. സർക്കാർ കോളേജുകളിൽ നിശ്ചയിച്ചിട്ടുള്ള യൂണിഫോം വർഷങ്ങളായി പെൺകുട്ടികൾ ധരിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2013 ലും യൂണിഫോം നിർബന്ധമാക്കിയിരുന്നുവെന്ന കാര്യം അദ്ദേഹം കോടതിയെ അറിയിച്ചു. 2021 ഡിസംബർ വരെ പ്രശ്നമില്ലാതിരുന്ന യൂണിഫോം വിഷയം ചിലർ ഗുരുതര പ്രശ്നമാക്കി ഉന്നയിക്കുകയായിരുന്നുവെന്ന് എജി കോടതിയിൽ വ്യക്തമാക്കി.
ഹിജാബ് വിഷയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്ന പശ്ചാത്തലത്തിൽ ക്ലാസ് മുറിക്കുള്ളിൽ കാവി ഷാളുകൾ, സ്കാർഫുകൾ, ഹിജാബ്, മതപതാക എന്നിവ ധരിക്കുന്നതിൽ നിന്ന് എല്ലാ വിദ്യാർത്ഥികളെയും കഴിഞ്ഞ ആഴ്ച ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ വിലക്കിയിരുന്നു. ഹർജിക്കാർ ഹാജരാവാൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനാൽ ഹൈക്കോടതി വെള്ളിയാഴ്ച വാദം കേൾക്കുന്നത് മാറ്റി. തിങ്കളാഴ്ച വാദം തുടരും
ഫെബ്രുവരി 4 ന് ഉഡുപ്പിയിലെ ഗവൺമെന്റ് ഗേൾസ് പിയു കോളേജിൽ ഹിജാബ് ധരിച്ച് ക്ലാസിൽ പങ്കെടുക്കുന്നതിൽ നിന്ന് തങ്ങളെ തടഞ്ഞുവെന്ന് ആരോപിച്ചാണ് സംസ്ഥാനത്ത് ഹിജാബ് പ്രതിഷേധം ആരംഭിച്ചത്. പ്രീ-യൂണിവേഴ്സിറ്റി എജ്യുക്കേഷൻ ബോർഡിന്റെ സർക്കുലർ അനുസരിച്ച്, വിദ്യാർത്ഥികൾക്ക് സ്കൂൾ അഡ്മിനിസ്ട്രേഷൻ അംഗീകരിച്ച യൂണിഫോം മാത്രമേ ധരിക്കാൻ കഴിയൂ. മറ്റ് മതപരമായ ആചാരങ്ങൾ അനുവദിക്കില്ല.
എന്നാൽ ഇത് കണക്കിലെടുക്കാതെ മതമൗലിക വാദികൾ ചേർന്ന് ഹിജാബ് വിഷയം പ്രക്ഷോഭത്തിലേക്ക് വഴി തിരിച്ച് വിടുകയായിരുന്നു. ഹിജാബിനെ ചൊല്ലി മതമൗലിക വാദികളുടെ നേതൃത്വത്തിൽ അക്രമം അഴിച്ച് വിട്ടിരുന്നു. മതമാണ് വലുത് പഠനമല്ലെന്ന് പറഞ്ഞ് ചില വിദ്യാർത്ഥികളും അദ്ധ്യാപകരും കോളേജും സ്കൂളും ബഹിഷ്ക്കരിക്കുകയും ചെയ്തിരുന്നു.
Comments