ലണ്ടൻ : യൂനിസ് ഭീതിയിൽ ഞെട്ടിവിറച്ച് ബ്രിട്ടൻ. യൂനിസ് ചുഴലിക്കാറ്റിനൊപ്പം സ്റ്റിംഗ് ജെറ്റ് പ്രതിഭാസമുണ്ടായേക്കാമെന്ന ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പാണ് ബ്രിട്ടന്റെ ഭീതി ഇരട്ടിയാക്കുന്നത്. ചുഴലിക്കാറ്റിനുള്ളിൽ തീവ്രമായ കാറ്റുള്ളതും, പ്രവചിക്കാൻ പ്രയാസമുള്ളതുമായ ഇടങ്ങളാണ് സ്റ്റിംഗ് ജെറ്റ്.
1987 ൽ വീശിയടിച്ച ഗ്രേറ്റ് സ്റ്റോം കൊടുങ്കാറ്റിലാണ് ഇതിന് മുൻപ് ഈ പ്രതിഭാസം ഉണ്ടായത്. അന്ന് കനത്ത നാശനഷ്ടമായിരുന്നു ബ്രിട്ടന് ഏറ്റുവാങ്ങേണ്ടിവന്നത്. 18 പേർ കൊല്ലപ്പെടുകയും, കോടികളുടെ നാശനഷ്ടവും രാജ്യത്ത് ഉണ്ടായി. യൂനിസിനൊപ്പം സ്റ്റിംഗ് ജെറ്റ് എന്ന പ്രതിഭാസം ഉണ്ടായാൽ സമാന സാഹചര്യം ആവർത്തിക്കുമെന്ന ഭയത്തിലാണ് ജനങ്ങൾ.
10 മുതൽ 20 വരെ കിലോ മീറ്റർ വീതിയിലാണ് സ്റ്റിംഗ് ജെറ്റുകൾ സാധാരണയായി കാണപ്പെടാറുള്ളത്. എല്ലാ കൊടുങ്കാറ്റുകളിലും ഈ പ്രതിഭാസം ഉണ്ടാകാറില്ല. അതിതീവ്രമായ യൂനിസ് പോലെയുള്ള കൊടുങ്കാറ്റുകളിൽ മാത്രമാണ് ഇത്തരം സ്റ്റിംഗ് ജെറ്റുകൾ ഉണ്ടാകാറുള്ളത്. അതിശക്തമായ വേഗത ഇവയെ പ്രവചനാതീതമാക്കുന്നു. കനത്ത നാശനഷ്ടങ്ങൾക്കും ജീവഹാനിക്കും ഇടയാക്കുന്നതാണ് ഈ പ്രതിഭാസം. ഏകദേശം മൂന്ന് മുതൽ നാല് മണിക്കൂർവരെയാണ് ഈ പ്രതിഭാസം നിലനിൽക്കാറുള്ളത്. 15 വർഷത്തിനിടെ ആദ്യമായാണ് യൂനിസ് പോലുള്ള അതിശക്തമായ കൊടുങ്കാറ്റ് ബ്രിട്ടനിൽ വീശിയടിക്കുന്നത്.
Comments