പാരീസ്: യുക്രെയ്നിലെ ഫ്രഞ്ച് പൗരൻമാരോട് എത്രയും പെട്ടെന്ന് രാജ്യം വിടാൻ ഫ്രാൻസ് ആവശ്യപ്പെട്ടു. യുക്രെയിനിന്റെ അതിർത്തികളിൽ റഷ്യ സൈനിക വിന്യാസം വർദ്ധിപ്പിച്ചെന്ന വാർത്തകൾ പുറത്ത് വന്നതോടെയാണ് പൗരൻമാരോട് രാജ്യം വിടാൻ ഫ്രാൻസ് ഔദ്യോഗീകമായി ആവശ്യപ്പെട്ടത്. ഏതുസമയത്തും റഷ്യയുടെ ആക്രമണം ഉണ്ടായേക്കാമെന്ന നിഗമനത്തിലാണ് ഫ്രാൻസിന്റെ മുൻകരുതൽ നടപടി. പൗരൻമാരെ സുരക്ഷിതരായി പാരീസിലെത്തിക്കാൻ എംബസ്സി ഉദ്യോഗസ്ഥർക്ക് ഫ്രഞ്ച് സർക്കാർ നിർദ്ദേശം നൽകി.
യുക്രെയ്നിൽ നിന്നും സേനയെ പിൻവലിക്കുന്നത് തുടരുകയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിറൽ പുടിൻ ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും റഷ്യൻ സൈന്യത്തിന്റെ ശക്തമായ സാന്നിധ്യം തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. അതിർത്തിയിലെ റഷ്യൻ വ്യോമത്താവളങ്ങളിൽ പോർവിമാനങ്ങൾ ആക്രമണത്തിന് തയ്യാറെടുക്കുന്ന ദൃശ്യങ്ങൾ അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ പുറത്ത് വിട്ടു.
ആണവമിസൈലുകളുടെ പരീക്ഷണവും സൈന്യം നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്. റഷ്യയും ഇക്കാര്യം നിഷേധിച്ചിട്ടില്ല. അതിനിടെ വിമതരുടെ ഷെൽ ആക്രമണത്തിൽ തങ്ങളുടെ രണ്ട് സൈനികർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ സർക്കാറിന്റെ വക്താവ് ആരോപിച്ചു. യുക്രെയ്നിലെ അമേരിക്കൻ പൗരൻമാരോട് എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് പ്രസിഡന്റ് ജോ ബൈഡനും കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകി.
Comments