റാഞ്ചി: ജാർഖണ്ഡിലെ വിവിധ പ്രദേശങ്ങളിൽ ഭീതി പരത്തി ഒളിവിൽ കഴിഞ്ഞിരുന്ന പത്ത് കമ്മ്യൂണിസ്റ്റ് ഭീകരരെ സൈന്യം പിടികൂടി. പന്ത്രണ്ട് ദിവസം നീണ്ടുനിന്ന ദൗത്യത്തിന് ഒടുവിലാണ് സേന ഭീകരരെ കീഴ്പ്പെടുത്തിയത്. പെസ്രാർ, പഖാർ എന്നീ പോലീസ് സ്റ്റേഷന്റെ അതിർത്തിയിൽ ഉൾപ്പെടുന്ന സ്ഥലങ്ങളിൽ നിന്നാണ് ഭീകരർ പിടിയിലായത്.
കമ്മ്യൂണിസ്റ്റ് ഭീകരരുടെ മുഖ്യ കമാൻഡറും, രണ്ട് വനിതാ നേതാക്കളുമടക്കം പത്ത് പേരാണ് പിടിയിലായത്. ഉൾവനത്തിൽ ഒളിച്ച് താമസിച്ച് ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിടുകയായിരുന്നു ഇവർ എന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഭീകരരുടെ തലവൻ രവീന്ദ്ര ഗഞ്ചുവുമായി സുരക്ഷ സേന ഏറ്റുമുട്ടിയിരുന്നു. ഇതിന് ശേഷം വനത്തിൽ നിന്ന് രക്ഷപ്പെടാനുള്ള നീക്കം നടത്തുകയായിരുന്നു ഇവരെന്നും പോലീസ് വ്യക്തമാക്കി.
കമ്മ്യൂണിസ്റ്റ് ഭീകരരുടെ സോണൽ കമാൻഡർ ബൽറാം ഓറോണും പിടിയിലായവരുടെ പട്ടികയിലുണ്ട്. പോലീസ് പത്ത് ലക്ഷം രൂപ തലയ്ക്ക് വിലപറഞ്ഞ കൊടും കുറ്റവാളിയാണ് ബൽറാം. കൂടുതൽ ഭീകരരെ പിടികൂടുന്നതിനുള്ള നീക്കങ്ങൾ നടക്കുകയാണെന്ന് സുരക്ഷ സേന കൂട്ടിച്ചേർത്തു.
Comments