തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ നേർവഴിയ്ക്ക് നടത്തുക എന്നത് തന്റെ കടമയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാന സർക്കാരിനെ ശത്രു സ്ഥാനത്തല്ല കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുടുംബനാഥന്റെ ഉത്തരവാദിത്വമാണ് താൻ നിറവേറ്റുന്നത്. പേഴ്സണൽ സ്റ്റാഫിന്റെ പെൻഷൻ അനാവശ്യമാണെന്ന് തന്നെയാണ് തന്റെ നിലപാട്. ജനാധിപത്യത്തിൽ എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വതന്ത്ര്യമുണ്ട്. എല്ലാവർക്കും ഒരേ അഭിപ്രായമാണെങ്കിൽ ജനാധിപത്യം എങ്ങനെയാണ് മുന്നോട്ട് പോവുകയെന്നും ഗവർണർ ചോദിച്ചു.
സംസ്ഥാനത്ത് 30 വർഷത്തിലേറെ ജോലി ചെയ്യുന്ന ജീവനക്കാരോട് പെൻഷനിലേക്ക് തങ്ങളുടെ വിഹിതം അടയ്ക്കാൻ ആവശ്യപ്പെടുന്നു. സർവ്വകലാശാലകളിലെ ജീവനക്കാരോട് പോലും പങ്കാളിത്ത പെൻഷൻ അടക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവിടെയൊരു പ്രിവിലേജ്ഡ് ക്ലാസുണ്ട്. അവർക്ക് രണ്ട് വർഷം പ്രവർത്തിച്ചാൽ പെൻഷൻ കിട്ടും. രണ്ട് വർഷത്തിന് ശേഷം അവർക്ക് പാർട്ടി പ്രവർത്തകരാകാം. പൊളിറ്റിക്കൽ പാർട്ടി കേഡറിന് സർക്കാർ പണം നൽകേണ്ട യാതൊരു ആവശ്യവുമില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഉപദേശം നൽകുകയാണ് ചെയ്തത്. അദ്ദേഹം ആരെയെങ്കിലും അപമാനിക്കാൻ ശ്രമിക്കുമ്പോൾ രമേശ് ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും കൂടിയാണ് അപമാനിക്കുന്നത്. നിങ്ങളെക്കാൾ മുതിർന്നവരെ ബഹുമാനിക്കൂ എന്ന് മാത്രമാണ് വി.ഡി സതീശനോട് പറഞ്ഞതെന്നും ഗവർണർ വ്യക്തമാക്കി. പൂഞ്ചി കമ്മീഷൻ റിപ്പോർട്ടിൽ കേരളത്തിന് ഏത് അഭിപ്രായവും പറയാം. അതിനുള്ള സ്വാതന്ത്ര്യം കേരളത്തിനുണ്ട്. മുസ്ലീം സംഘടനകൾക്ക് തന്നെ വിമർശിക്കാം. പക്ഷെ തന്റെ നിലപാടുകളിൽ മാറ്റമില്ലെന്നും ഗവർണർ പറഞ്ഞു.
Comments