ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിൽ നിന്നും പിന്നോട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സിഎഎ നടപ്പാക്കുന്നതും കൊറോണ സാഹചര്യവും തമ്മിൽ ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ കാരണമാണ് നിയമം നടപ്പാക്കുന്നത് വൈകുന്നത്. കൊറോണയിൽ നിന്നും രാജ്യം ഇതുവരെ മുക്തരായിട്ടില്ല. അതുകൊണ്ട് തന്നെ സിഎഎയ്ക്ക് ഇപ്പോൾ മുൻഗണന നൽകാനാകില്ലെന്ന് അമിത് ഷാ പറഞ്ഞു.
കൊറോണയുടെ മൂന്ന് തരംഗങ്ങളെ രാജ്യം പ്രതിരോധിച്ചു. ഇപ്പോൾ സാഹചര്യങ്ങൾ മെച്ചപ്പെട്ട് വരുന്നതെയുള്ളൂ. ഈ സാഹചര്യത്തിൽ സിഎഎയ്ക്ക് മുൻതൂക്കം നൽകാനാകില്ല. എന്നാൽ സിഎഎ നടപ്പാക്കുന്നതിൽ പിന്നോട്ട് പോകുന്ന പ്രശ്നവുമില്ല. ഈ നിയമം കാരണം ഒരു ഇന്ത്യക്കാരനും പൗരത്വം നഷ്ടപ്പെടില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.
2014 ഡിസംബർ 31നോ അതിനു മുമ്പോ ഇന്ത്യയിൽ എത്തിയ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങളായ ഹിന്ദു, ക്രിസ്ത്യൻ, സിഖ്, പാഴ്സി, ജൈന, ബുദ്ധ മത വിഭാഗങ്ങളിൽപെട്ട അഭയാർത്ഥികൾ ഇന്ത്യൻ പൗരത്വം ലഭിക്കുന്നതാണ് പൗരത്വ ഭേദഗതി നിയമം. സിഎഎ അനുസരിച്ച് അർഹതയുള്ളവർക്ക് ഇന്ത്യൻ പൗരത്വം നൽകും.
Comments