മലപ്പുറം: മലപ്പുറം പെരിന്തൽ മണ്ണയിൽ വൻ മയക്കുമരുന്ന് വേട്ട. ജില്ലയിലേക്ക് വിൽപ്പനയ്ക്കായി എത്തിച്ച 51 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലിപ്പറമ്പ് കാമ്പ്രം സ്വദേശികളായ ബംഗ്ലാവിൽ വീട്ടിൽ മുഹമ്മദ് നിഷാദ് (22), കിഴക്കേക്കര വീട്ടിൽ മുഹമ്മദ് മുസ്തഫ എന്നിവരാണ് പിടിയിലായത്.
അന്താരാഷ്ട്ര വിപണിയിൽ പത്ത് ലക്ഷത്തിലധികം രൂപ വിലവരുന്ന ക്രിസ്റ്റൽ എംഡിഎംഎയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഗോവയും ബംഗളൂരുവും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘം ആഡംബര കാറുകളിലും മറ്റും രഹസ്യമായി കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നുവെന്ന വിവരം ലഭിച്ചിരുന്നു. ഇതിന്റെ ഏജന്റുമാരായി ചെർപ്പുളശ്ശേരി, ചെത്തല്ലൂർ ഭാഗങ്ങളിലെ ചിലർ പ്രവർത്തിക്കുന്നുവെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം.
പെരിന്തൽമണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാർ, സി.ഐ.സുനിൽപുളിക്കൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഈ സംഘത്തിലെ ജില്ലയിലെ കണ്ണികളെ കുറിച്ച് സൂചന ലഭിച്ചു. പിന്നാലെ ഇവരെ പോലീസ് പിടികൂടുകയായിരുന്നു. നിഷാദിനേയും മുസ്തഫയേയും ചോദ്യം ചെയ്ത് വരികയാണ്.
Comments