പാലക്കാട്: ശ്രീകൃഷ്ണപുരം പഞ്ചായത്തിൽ ആശാവർക്കർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ സിപിഎം നേതാക്കൾക്കെതിരെ ആരോപണം. ആസിഡ് കുടിച്ച് പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള ഒൻപതാം വാർഡിലെ ആശാവർക്കറായ ഷീജയുടെ കുറിപ്പാണ് പുറത്ത് വന്നിരിക്കുന്നത്. പഞ്ചായത്ത് അംഗത്തിന്റെ പീഡനം സഹിക്കാനാകാതെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് കത്തിൽ പറയുന്നു. അഞ്ച് ദിവസം മുൻപാണ് ഷീജ ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
മൂന്ന് സിപിഎം നേതാക്കൾ തന്നെ മാനസികമായി തളർത്തുന്നുവെന്നാണ് ഷീജയുടെ കത്തിൽ പറയുന്നത്. ഇവർ നിരന്തരം മാനസികമായി പീഡിപ്പിക്കുന്നു. കുടുംബത്തോടൊപ്പം സമാധാനമായി കഴിയാനാകാത്ത സാഹചര്യമാണ് ഉള്ളത്. ആരോപണ വിധേയരുടെ പേരും കത്തിൽ പറയുന്നുണ്ട്. ആത്മഹത്യാശ്രമം നടത്തുന്നതിന്റെ തലേ ദിവസം അങ്കണവാടിയിൽ നിന്ന് തിരിച്ചെത്തിയ ഷീജ ഏറെ അസ്വസ്ഥയായിരുന്നുവെന്നും ഭർത്താവും മക്കളും പറഞ്ഞു.
നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ആരോപണവിധേയർക്കെതിരെ പോലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. അതേസമയം ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നാണ് സിപിഎം പറയുന്നത്.
Comments