ന്യൂഡൽഹി: പുതിയ കാർ വേണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പുതിയ കാർ വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെടണമെന്ന രാജ്ഭവൻ ഫയൽ ഒരു തവണ താൻ മടക്കിയതാണെന്ന് ഗവർണർ പറഞ്ഞു. നിലവിൽ ഭാര്യയ്ക്ക് അനുവദിച്ച വാഹനമാണ് താൻ ഉപയോഗിക്കുന്നത്. ഏത് വാഹനം വേണമെന്ന് സർക്കാരിന് തീരുമാനിക്കാം. ഒരു പുതിയ കാറിന്റെ ആവശ്യം തനിക്കില്ലെന്നും ഗവർണർ വ്യക്തമാക്കി.
ഇപ്പോഴത്തെ ഓദ്യോഗിക കാറിൽ താൻ തൃപ്തനാണെന്ന് ഗവർണർ മാദ്ധ്യമങ്ങളോട് പറഞ്ഞു. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരാണ് പുതിയ കാർ നിർദ്ദേശിച്ചത്. 85 ലക്ഷം രൂപ വിലയുള്ള ബെൻസ് കാർ വാങ്ങാനാണ് നിർദ്ദേശം. ധനവകുപ്പ് അംഗീകരിച്ച ഈ ഫയൽ ഇപ്പോൾ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.
പുതിയ കാറിന്റെ കാര്യത്തിൽ രണ്ട് മാസം മുൻപാണ് ധനവകുപ്പിന് രാജ്ഭവൻ അപേക്ഷ നൽകിയത്. വിവിഐപി പ്രോട്ടോക്കോൾ പ്രകാരം, ഒരു ലക്ഷം കിലോമീറ്റർ കഴിഞ്ഞാൽ വാഹനം മാറ്റണം. എന്നാൽ ഗവർണറുടെ വാഹനം നിലവിൽ ഒന്നര ലക്ഷം കിലോമീറ്റർ ഓടി. കൂടാതെ ഇപ്പോൾ ഗവർണർ ഉപയോഗിക്കുന്ന ബെൻസിന് 12 വർഷത്തെ പഴക്കമുണ്ട്. മെക്കാനിക്കൽ എഞ്ചിനീയർ പരിശോധന നടത്തിയ ശേഷം വാഹനം മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Comments