ബംഗളൂരു: കർണ്ണാടകയിൽ ഹിജാബ് വിലക്കിനെ ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജി കൃഷ്ണ എസ് ദീക്ഷിതിനെതിരെ വിവാദ പരാമർശം നടത്തിയ കന്നഡ നടൻ അറസ്റ്റിൽ. ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി അടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മൂന്നംഗ ജ്ഡജിമാരിലൊരാളായ ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് രണ്ട് വർഷം മുൻപ് ബലാത്സംഗ കേസ് പരിഗണിക്കവെ നടത്തിയ പരാമർശമാണ് ചേതൻ കുമാർ ചർച്ചയാക്കിയത്.
‘ബലാത്സംഗ കേസിൽ പരാതിക്കാരിക്കെതിരെ മോശം പരാമർശം നടത്തിയ ജഡ്ജിയാണ് ഹിജാബ് സ്കൂളിൽ അനുവദിക്കണമോ വേണ്ടയോ എന്ന കേസ് പരിഗണിക്കുന്നത്. അദ്ദേഹം ഇതിന് യോജിച്ചതാണെന്ന് കരുതുന്നുണ്ടോ’ എന്നായിരുന്നു ചേതൻ കുമാറിന്റെ ട്വീറ്റ്. 2020 ജൂണിൽ പങ്കുവെച്ച ട്വീറ്റ്, റീട്വീറ്റ് ചെയ്തായിരുന്നു ചേതൻ കുമാർ എത്തിയത്. എന്നാൽ ചേതൻ കുമാറിന്റെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയായിരുന്നു.
ബലാത്സംഗത്തിന് ശേഷം പരാതിക്കാരി ഉറങ്ങിപ്പോയത് അസ്വഭാവികമാണെന്നായിരുന്നു ജഡ്ജിയുടെ പരാമർശം. ഇത് കണക്കിലെടുത്ത് പ്രതിയ്ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാൽ നിരവധി പേരാണ് ചേതനെതിരെ എത്തിയത്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഒരു ജഡ്ജി വിധി പറയുന്നതെന്നും, അതിന് അവരെ കുറ്റം പറയാനോ വിചാരണ ചെയ്യാനോ പാടില്ലെന്നുമാണ് ചേതനെതിരെ ഒരുവാഭാഗം ആളുകൾ പ്രതികരിച്ചത്.
സ്കൂളുകളിൽ ഹിജാബ് നിരോധിക്കുന്നതിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ ചേതൻ പങ്കെടുത്തിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 505(2), 504 വകുപ്പുകൾ ചുമത്തിയാണ് ചേതനെതിരെ പോലീസ് കേസെടുത്തിരിക്കുന്നതെന്ന് ഡപ്യൂട്ടി പോലീസ് കമ്മീഷണർ എംഎൻ അനുചേത് പറഞ്ഞു.
Comments