അഹമ്മദാബാദ്: ഇന്ന് ലോകമൊമ്പാടും ചർച്ച ചെയ്യുന്ന വിഷയമാണ് യുക്രയ്നിലെ സംഘർഷാവസ്ഥ. ഏത് നിമിഷവും ഒരു യുദ്ധം പ്രതീക്ഷിച്ചാണ് ലോകരാജ്യങ്ങൾ യുക്രയ്നിലെ സ്ഥിതിഗതികൾ വീക്ഷിക്കുന്നത്. മനുഷ്യകുലത്തിന് തന്നെ വിനാശകാരിയായേക്കാവുന്ന യുദ്ധം തടയാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ആഹോരാത്രം പരിശ്രമിക്കുകയുമാണ്.
ഇതിനിടെ റഷ്യയ്ക്കും യുക്രയ്നുമിടയിൽ സമാധാനം കൊണ്ടു വരാൻ തന്നാലാവുന്ന വിധം പരിശ്രമിക്കുകയാണ് പ്രശസ്ത ഡയറി ബ്രാൻഡായ അമൂൽ. യുദ്ധം ഒഴിവാക്കാൻ പ്രേരിപ്പിക്കുന്ന പരസ്യവുമായാണ് അമൂൽ എത്തിയിരിക്കുന്നത്. ഇരു രാജ്യവും യുദ്ധത്തിനെ പറ്റി ചിന്തിക്കാതെ പ്രശ്നങ്ങൾ രമ്യമായി ചർച്ച ചെയ്ത് സമാധാനപരമായി പരിഹരിക്കണമെന്നാണ് പരസ്യത്തിലൂടെ അമൂൽ അഭ്യർത്ഥിക്കുന്നത്.
യുക്രയ്ൻ -റഷ്യ അതിർത്തിയിൽ യുദ്ധസമാനമായ പരിസരത്ത് അമൂൽ ബ്രാൻഡ് പെൺകുട്ടിയും പരമ്പരാഗത യുക്രയ്ൻ പുഷ്പ കിരീടം ധരിച്ച പെൺകുട്ടിയും പരസ്പ്പരം വെണ്ണ പുരട്ടിയ ബ്രെഡ് പങ്കുവെച്ച് കഴിക്കുന്ന ചിത്രമാണ് പരസ്യത്തിൽ നൽകിയിരിക്കുന്നത്. യുദ്ധത്തിലേക്ക് നീങ്ങരുതേ എന്ന അഭ്യർത്ഥനയും അമൂൽ പരസ്യത്തിലൂടെ പങ്ക് വെയ്ക്കുന്നുണ്ട്.
ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡയറി ബ്രാൻഡാണ് അമൂൽ. അമൂലിന്റെ കീഴിലുള്ള പരസ്യരൂപമാണ് അമൂൽ ഗേൾ. 1966 ൽ സിൽവെസ്റ്റർ ഡാ കുൻഹയുടെ ഉടമസ്ഥതയിലുള്ള പരസ്യ ഏജൻസിക്ക് അമൂലിന്റെ പരസര്യക്കരാർ ലഭിച്ചതോടെയാണ് അമൂൽ ഗേൾ പിറന്നത്. ഇതിന് മുൻപും സമകാലിക വിഷയങ്ങളെ അടിസ്ഥാനമാക്കി പരസ്യങ്ങളുമായി എത്തിയിട്ടുണ്ട് അമൂൽ.
Comments