കീവ്: മണിക്കൂറുകൾക്കുള്ളിൽ യുക്രെയ്നിൽ റഷ്യൻ ആക്രമണം ഉണ്ടാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഈ രാത്രി അവസാനിക്കുന്നതിന് മുൻപ് റഷ്യൻ ആക്രമണം ഉണ്ടാകുമെന്നാണ് ആന്റണി ബ്ലിങ്കൻ പറഞ്ഞത്. വലിയ ആക്രമണം ഒഴിവാക്കാനുള്ള അവസരം ഇപ്പോഴും കാണുന്നുണ്ട്. ഏത് സമയത്ത് എപ്പോഴാണ് ആക്രമണം നടക്കുക എന്നത് തനിക്കിപ്പോൾ പറയാൻ കഴിയില്ലെന്നും ആന്റണി ബ്ലിങ്കൻ പറഞ്ഞു.
റഷ്യ സമ്പൂർണ്ണ അധിനിവേശം നടത്തിയാൽ പ്രസിഡന്റ് വ്ലാഡിമർ പുഡിന് ദീർഘകാല പ്രത്യാഘാതങ്ങളാകും നേരിടേണ്ടി വരിക. റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവുമായി നടത്താനിരുന്ന കൂടിക്കാഴ്ച്ച ബ്ലിങ്കൻ റദ്ദാക്കിയിരുന്നു. യുക്രെയ്നിൽ ഇപ്പോഴുള്ള പ്രതിസന്ധി രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സുരക്ഷാ ഭീഷണിയാണെന്നും ബ്ലിങ്കൻ പറഞ്ഞു.
അതേസമയം ഏത് നിമിഷവും യുദ്ധമുണ്ടാകാമെന്ന് യുക്രെയ്ൻ പ്രസിഡന്റും അറിയിച്ചിട്ടുണ്ട്. റഷ്യൻ സൈന്യം യുക്രെയ്ന്റെ 15 കിലോമീറ്റർ അകലെ മാത്രമാണുള്ളത്. റഷ്യ സൈനികരുടെ എണ്ണം രണ്ട് ലക്ഷമാക്കി ഉയർത്തി. യുക്രെയ്ന് ആവശ്യമായ ആയുധങ്ങൾ നൽകുമെന്ന് ബ്രിട്ടനും അറിയിച്ചിട്ടുണ്ട്. ലോകം മുഴുവൻ യുക്രെയ്നൊപ്പമാണെന്ന് യുക്രെയ്ൻ വിദേശകാര്യമന്ത്രി കുലേബ പറഞ്ഞു.
യുക്രെയ്നിലെ ഭൂമിയും അവിടുത്തെ ജനങ്ങളേയും നശിപ്പിക്കാനാണ് റഷ്യ ശ്രമിക്കുന്നത്. സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം കിഴക്കൻ യുക്രെയ്ൻ മേഖലയിലെ അതിർത്തികൾ റഷ്യ അടച്ചിട്ടുണ്ട്. റഷ്യൻ നീക്കത്തിനെതിരെ യുക്രെയ്ൻ യുഎന്നിനോട് സഹായം അഭ്യർത്ഥിച്ചു. സാഹചര്യം വിലയിരുത്താൻ യുഎൻ രക്ഷാ സമിതി യോഗം ചേരും.
Comments