കീവ്: റഷ്യ സൈനിക നടപടികൾ ആരംഭിച്ചതോടെ യുക്രെയ്നിൽ മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ കുടുങ്ങി. 13 മലയാളി വിദ്യാർത്ഥികൾ കുടുങ്ങി കിടപ്പുണ്ടെന്നാണ് വിവരം. ഖർഗീവിൽ ഹോസ്റ്റലിന് മുന്നിൽ സ്ഫോടനം നടക്കുന്നതായി വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്. വിമാനങ്ങൾക്ക് യുക്രെയ്ൻ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തതോടെ നിരവധി ഇന്ത്യക്കാർ വിമാനത്താവളങ്ങളിലും പരിസരത്തുമായി കുടുങ്ങി കിടക്കുന്നുണ്ട്. കീവിൽ നിന്നുൾപ്പെടെ ജനങ്ങൾ പലായനം നടത്തിത്തുടങ്ങി.
വിമാനത്താവളം അടച്ചതോടെ രക്ഷാദൗത്യത്തിനായി പോയ വിമാനം യാത്രക്കാരില്ലാതെ ഇന്ത്യയിലേക്ക് തിരികെ മടങ്ങിയിട്ടുണ്ട്. രക്ഷാദൗത്യത്തിന്റെ ഭാഗമായി 241 വിദ്യാർത്ഥികളുമായി എയർ ഇന്ത്യയുടെ ആദ്യ വിമാനം ചൊവ്വാഴ്ച രാത്രി ഇന്ത്യയിൽ എത്തിയിരുന്നു. യുദ്ധമുന്നറിയിപ്പിനെ തുടർന്ന് കീവിലേക്ക് ഇന്ത്യ വിമാന സർവീസുകൾ ക്രമീകരിച്ചിരുന്നു. യുക്രെയ്നിൽ റഷ്യ ആക്രമണം തുടങ്ങിയത് അപകടകരമായ സാഹചര്യമാണെന്ന് ഇന്ത്യ പ്രതികരിച്ചിരുന്നു. നയതന്ത്രതലത്തിൽ സമാധാനപരമായി പ്രശ്നം പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments