തിരുവനന്തപുരം: യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാർത്ഥികൾ ആശങ്കപ്പെടേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാർത്ഥികളുടെ വിവരങ്ങൾ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളതായി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. നടപടികൾ ഊർജ്ജിതമാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. നിരവധി മലയാളി വിദ്യാർത്ഥികൾ യുക്രെയ്നിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം.
യുക്രെയ്നിലെ ഭൂഗർഭ മെട്രോയിലും കീവിലെ ഹോസ്റ്റലിലും മലയാളി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഹോസ്റ്റലിൽ കുടുങ്ങിയ വിദ്യാർത്ഥികളോട് സജ്ജരായിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പണവും പാസ്പോർട്ടും കൈയ്യിൽ കരുതാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. നിലവിൽ കീവിൽ പ്രശ്നങ്ങളൊന്നും ഇല്ലെന്നും എംബസി അറിയിച്ചു.
ഒഡേഷ സർവ്വകലാശാലയിലെ 200 വിദ്യാർത്ഥികൾ നോർക്കയെ ബന്ധപ്പെട്ടുവെന്ന് നോർക്ക സിഇഒ വ്യക്തമാക്കി. ഇവരുടെ പേര് വിവരങ്ങൾ വിദേശകാര്യമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. നേരത്തെ തിരിച്ചെത്താൻ വിസ്സമതിച്ച വിദ്യാർത്ഥികൾ തിരിച്ചെത്താൻ സാഹചര്യമൊരുക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ ഉടൻ ഒഴിപ്പിക്കുമെന്നാണ് സൂചന
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി. കീവിലെ എംബസിയിലെ കൺട്രോൾ റൂമിന്റെ പ്രവർത്തനം വിപുലീകരിച്ചു. പൗരന്മാരുടെ സുരക്ഷയാണ് പ്രധാനം. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
Comments