കീവ് : യുക്രെയ്നെ എല്ലാ വിധത്തിലും ആക്രമിച്ച് തകർക്കാനൊരുങ്ങി റഷ്യ. സൈനിക നടപടികൾ ആരംഭിച്ചതോടൊപ്പം യുക്രെയ്നെതിരെ റഷ്യ സൈബർ ആക്രമണങ്ങളും കടുപ്പിക്കുകയാണ്. യുക്രെയ്നിലെ സർക്കാർ വെബ്സൈറ്റുകളും ബാങ്കുകളിലെ കമ്പ്യൂട്ടർ സംവിധാനങ്ങളും റഷ്യൻ ഹാക്കർമാർ തകർത്തു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
കഴിഞ്ഞ ദിവസങ്ങളിലായി യുക്രെയ്നിലെ നിരവധി വെബ്സൈറ്റുകൾ തകരാറിലായി. ഇതിന് കാരണം റഷ്യയിലെ ഹാക്കർമാരാണെന്ന് വിദഗ്ധർ പറയുന്നു. ക്യാബിനറ്റ് മന്ത്രിമാരുടെ ഔദ്യോഗിക വെബ്സൈറ്റുകൾ, വിദ്യാഭ്യാസ, വിദേശകാര്യ മന്ത്രാലയങ്ങളുടെ വെബ്സൈറ്റുകൾ തുടങ്ങിയവയാണ് സൈബർ ആക്രമണത്തിൽ തകരാറിലായത്. കമ്പ്യൂട്ടറിലെ എല്ലാ വിവരങ്ങളും മായ്ച്ചു കളയുന്ന വൈപ്പർ മാൽവെയറുകളാണ് ഇതിനായി ഉപയോഗിച്ചിരക്കുന്നത്. ഒരിക്കലും തിരിച്ചെടുക്കാൻ കഴിയാത്ത വിധം എല്ലാ വിവരങ്ങളും മായ്ച്ചുകളയാൻ ഈ മാൽവെയറുകൾക്ക് ശേഷിയുണ്ടെന്നാണ് വിവരം.
എന്നാൽ റഷ്യ ഇത് ഇന്നോ ഇന്നലെയോ ആസൂത്രണം ചെയ്ത നടപടിയല്ല. രണ്ട് മാസം മുൻപ് റഷ്യൻ ഹാക്കർമാർ ഇത്തരമൊരു മാൽവെയർ വികസിപ്പിച്ചെടുത്തതായി സൈബർ വിദഗ്ധർ പറയുന്നു. ഈ ആക്രമണത്തെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കാനും യുക്രെയ്ന് സമയമെടുത്തേക്കും. വിവിധ മന്ത്രാലയങ്ങളിലെയും വൻകിട സ്ഥാപനങ്ങളുടെയും വിവരങ്ങൾ തുടച്ച് നീക്കാനാണ് ഈ സംവിധാനം ഉപയോഗിക്കുന്നത് എന്നും സൈബർ വിദഗ്ധർ പറയുന്നു.
Comments