ബംഗളൂരു : റംസാൻ സമയത്ത് സ്കൂളുകളിൽ ഹിജാബ് ധരിക്കാൻ വിദ്യാർത്ഥികളെ അനുവദിക്കണമെന്ന ആവശ്യം തള്ളി കർണാടക ഹൈക്കോടതി. ഹിജാബുമായി ബന്ധപ്പെട്ട ഹർജികളിൽ തുടർവാദം കേൾക്കുന്നതിനിടെ വാദിഭാഗം അഭിഭാഷകനാണ് ഈ ആവശ്യം ഉന്നയിച്ചത്. ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ഇടക്കാല വിധി പ്രസ്താവിക്കണം എന്നായിരുന്നു അഭിഭാഷകൻ കുൽകർണിയുടെ ആവശ്യം.
റംസാൻ വ്രതം അനുഷ്ഠിക്കുന്ന സമയങ്ങളിലും, എല്ലാ വെള്ളിയാഴ്ചയും സ്കൂളുകളിൽ ഹിജാബ് ധരിക്കാൻ വിദ്യാർത്ഥികളെ അനുവദിക്കണമെന്നാണ് കുൽകർണി കോടതിയോട് ആവശ്യപ്പെട്ടത്. അന്തിമ വിധിയ്ക്ക് മുൻപുതന്നെ ഇതുമായി ബന്ധപ്പെട്ട ഇടക്കാല വിധി പുറപ്പെടുവിക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു കാരണവശാലും ഹിജാബ് സ്കൂളുകളിൽ അനുവദിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
ഹർജികളിലെ വാദം അന്തിമ ഘട്ടത്തിലേക്ക് കടക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുക സാദ്ധ്യമല്ല. വിഷയത്തിൽ കോടതി അന്തിമ വിധി മാത്രമേ പുറപ്പെടുവിക്കുകയുള്ളൂവെന്നും ജസ്റ്റിസ് സിജെ അവാസ്തി പറഞ്ഞു. കർണാടകയിലെ ഹിജാബ് വിഷയത്തിൽ തുടർച്ചയായ 11ാം ദിവസമാണ് ഹൈക്കോടതി വാദം കേൾക്കുന്നത്.
Comments