കീവ് : യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെ തിരികെ എത്തിക്കാൻ ഒരു നടപടിയും സ്വീകരിക്കാത്ത പാക് ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി വിദ്യാർത്ഥികൾ രംഗത്ത്. ഇന്ത്യയിലെ ആളുകളെ സുരക്ഷിതമാക്കാൻ രാജ്യം എല്ലാ നടപടിയും സ്വീകരിക്കുമ്പോൾ പാകിസ്താൻ ഒന്നും ചെയ്യുന്നില്ലെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. വാർത്താ മാദ്ധ്യമങ്ങളോടാണ് കുട്ടികൾ ഇക്കാര്യം വെളിപ്പെടുത്തിയത്.
യുക്രെയ്നിൽ നിന്നും ഹംഗറി വഴിയും മറ്റ് പ്രദേശങ്ങളിലൂടെയും വിദ്യാർത്ഥികളെ തിരികെ എത്തിക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. എന്നാൽ പാകിസ്താൻ ഭരണകൂടം ഇത്തരത്തിലുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് ഒന്നും തന്നെ മുൻഗണന നൽകുന്നില്ല. ബോംബാക്രമണങ്ങളുടെ ശബ്ദം കേട്ട് ഓടിയൊളിക്കുന്ന പാകിസ്താൻ സ്വദേശികളായ വിദ്യാർത്ഥികൾ റോഡിലൂടെ അലഞ്ഞ് നടക്കുകയാണ്. അതേസമയം നാട്ടിലേക്ക് തിരികെ വരാൻ കീവിൽ എത്തിയ ഇന്ത്യയിലെ വിദ്യാർത്ഥികൾക്ക് എംബസി സൗകര്യം ഒരുക്കിക്കൊടുത്തിട്ടുണ്ട്. ഇതൊന്നും ഇമ്രാൻ ഖാൻ സർക്കാർ ചെയ്യുന്നില്ലെന്നാണ് ഇവർ പരാതി പറയുന്നത്. ഈ വേളയിലെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ റഷ്യ സന്ദർശനവും ഏറെ വിവാദങ്ങൾക്ക് വഴിവെച്ചു.
500 വിദ്യാർത്ഥികൾ ഉൾപ്പെടെ 1500 പാകിസ്താനികളാണ് യുക്രെയ്നിൽ പെട്ട് കിടക്കുന്നത്. ഇവരെ നാട്ടിൽ തിരികെ എത്തിക്കാനുള്ള നടപടികൾ ഇതുവരെ നടത്തിയിട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരം.
Comments