തിരുവനന്തപുരം: ജമാ അത്തെ ഇസ്ലാമി സഹയാത്രികനും, കവിയുമായ കെ സച്ചിദാനന്ദൻ കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷ സ്ഥാനത്ത് നിയമിതനാവും. സിപിഎം പ്രവർത്തകനും, പുരോഗമന കലാസാഹിത്യ സംഘം നേതാവുമായ അശോകന് ചെരുവില്‍ വൈസ് പ്രസിഡന്റായും , സി.പി.അബുബക്കർ സെക്രട്ടറിയായും നിയമിതരാവും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇത് സംബന്ധിച്ച് ധാരണയായി. സര്‍ക്കാര്‍ പ്രഖ്യാപനം ഉടൻ ഉണ്ടാകും.
സിപിഎം, ജമാഅത്തെ ഇസ്ലാമി സഹയാത്രികനായ സച്ചിദാനന്ദനെതിരെ മുൻപ് നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ആർ എസ് എസ് -ബിജെപി നേതാക്കളെ ചർച്ചകളിൽ പങ്കെടുപ്പിക്കരുതെന്ന വിവാദ പരാമർശം സച്ചിദാനന്ദൻ നടത്തിയിരുന്നു. ജമാ അത്തെ ഇസ്ലാമി സഹകരണത്തോടെ, സച്ചിദാനന്ദനും, സംഘവും കോഴിക്കോട് സംഘടിപ്പിക്കാറുള്ള ഡി സി ഫെസ്റ്റിനോടനുബന്ധിച്ചായിരുന്നു വിവാദ പരാമർശം.
ജമാഅത്തെ ഇസ്ലാമി നിർദേശപ്രകാരം അഖില-ഹാദിയ വിഷയത്തിൽ സച്ചിദാനന്ദൻ നടത്തിയ ഇടപെടൽ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. അഖില ഹാദിയയെ മുസ്ലിം ആകാൻ സഹായിക്കണമെന്നും, ഹിന്ദുപ്രത്യയശാസ്ത്രവല്ക്കരണത്തിലൂടെ മുസ്ലിംങ്ങൾ അപരവല്‍ക്കരിക്കപ്പെടുകയാണെന്നും അഭിപ്രായപ്പെട്ട സച്ചിദാന്ദൻ ജമാ അത്തെ, സോളിഡാരിറ്റി വേദികളിൽ സജീവമാണ്. സച്ചിദാന്ദന്റെ വിദേശയാത്രകൾ മതമൗലിക വാദികളുടെ സ്പോൺസർഷിപ്പോടെയാണെന്നും, സച്ചിദാനന്ദൻ നടത്തിയ യാത്രകളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ആവശ്യം ഉയർന്നിരുന്നു.
ഡൽഹി കേന്ദ്രമാക്കി ഇടത്, ഇസ്ലാമിക സാഹിത്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സച്ചിദാനന്ദൻ കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതോടെ കേരളത്തിലേക്ക് പ്രവർത്തന കേന്ദ്രം മാറ്റുകയായിരുന്നു.
Comments