കീവ് : റഷ്യൻ സൈന്യത്തിന്റെ ആക്രമണത്തിനും അധിനിവേശത്തിനും ഇടയിൽ യുക്രെയ്നിലെ ഭീകരതയുടെ ഇരുട്ടിനെ ഇല്ലാതാക്കിക്കൊണ്ട്, ഏവർക്കും പ്രതീക്ഷയായി ഒരു പെൺകുഞ്ഞ് പിറന്നു എന്ന വാർത്ത മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഭൂഗർഭ മെട്രോയിലെ അഭയാർത്ഥി കേന്ദ്രത്തിലാണ് 23 കാരിയായ യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്. ടെലഗ്രാം വഴിയാണ് ഈ വിവരം പുറംലോകമറിഞ്ഞത്. ഇത് ശരിവെച്ചുകൊണ്ട് യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയവും രംഗത്തെത്തിയിരിക്കുകയാണ്.
കീവിലെ റഷ്യൻ ടാങ്കുകൾക്കും കത്തുന്ന കെട്ടിടങ്ങൾക്കും സമീപം ഒരു അഭയാർത്ഥി കേന്ദ്രത്തിൽ ഒരു കുഞ്ഞ് ജനിച്ചു. ഇനി അവളെ തങ്ങൾ സ്വാതന്ത്ര്യം എന്ന് വിളിക്കും എന്ന് വിദേശകാര്യ മന്ത്രാലയം ട്വിറ്ററിൽ കുറിച്ചു.
അശാന്തിപടരുന്ന കീവിൽ മെട്രോയിലെ അഭയാർത്ഥി കേന്ദ്രത്തിൽ പിറന്ന കുഞ്ഞ് പ്രതീക്ഷയുടെ പ്രതീകമാവുകയാണ്. പെൺകുഞ്ഞിന് യഥാർത്ഥത്തിൽ മിയ എന്നാണ് പേരിട്ടിരിക്കുന്നത്. ഭൂഗർഭ മെട്രോ സ്റ്റേഷനിൽ അഭയം പ്രാപിച്ച 23 കാരിയായ സ്ത്രീയാണ് കുഞ്ഞിന് ജന്മം നൽകിയത്. പ്രസവവേദന അനുഭവപ്പെട്ടപ്പോൾ അമ്മയുടെ സഹായത്തിനെത്തിയ യുക്രെയ്നിയൻ പോലീസ് ഉദ്യോഗസ്ഥരാണ് ശുശ്രൂഷ നൽകിയത്. അമ്മയും മകളും ആരോഗ്യത്തോടെ സുഖമായിരിക്കുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
Comments