കീവ്: യുക്രെയ്നിന് വീണ്ടും സഹായഹസ്തവുമായി അമേരിക്ക. യുക്രെയ്നിന് സൈനിക സഹായമായി 350 മില്യൺ ഡോളർ കൂടി അനുവദിച്ചതായി സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു.
”ഇന്ന്, റഷ്യയുടെ ക്രൂരമായ ആക്രമണത്തിനെതിരെ യുക്രെയ്ൻ ധൈര്യത്തോടെയും അഭിമാനത്തോടെയും പോരാടുമ്പോൾ, യുക്രെയ്നിന്റെ പ്രതിരോധത്തിന് പിന്തുണ നൽകുന്നതിനായി 350 മില്യൺ ഡോളറിന്റെ അടിയന്തര സഹായത്തിന് ഞാൻ അംഗീകാരം നൽകി,” ബ്ലിങ്കൻ പറഞ്ഞു.
എല്ലാ ദിശകളിൽ നിന്നും ആക്രമണം നേരിടുന്ന യുക്രെയ്നിനെ പിന്തുണയ്ക്കുന്നതിനായി കൂടുതൽ സഹായങ്ങൾ അമേരിക്കയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കും. ഏത് വിധേനയും തങ്ങളുടെ രാഷ്ട്രത്തെ സംരക്ഷിക്കാൻ പോരാടുന്ന യുക്രെയ്നിലെ ജനങ്ങൾക്കൊപ്പമാണ് അമേരിക്ക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുക്രെയ്നിന്റെ പ്രതിരോധത്തിന് പിന്തുണയായി 350 മില്യൺ ഡോളർ കൂടി അനുവദിക്കാൻ പ്രസിഡന്റ് ജോ ബൈഡൻ ബ്ലിങ്കനോട് നിർദ്ദേശിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചിരുന്നു.
മാരകമായ പ്രതിരോധ ആയുധങ്ങൾ വാങ്ങിക്കുന്നതിനായി യുക്രെയ്ന് സാമ്പത്തിക സഹായം നൽകാൻ ആഗ്രഹിക്കുന്നതായി യുഎസ് ജനപ്രതിനിധി സഭ സപീക്കർ നാൻസി പെലോസി അറിയിച്ചിരുന്നു. റഷ്യയ്ക്ക് മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനാണ് അമേരിക്ക അടക്കമുള്ള പാശ്ചാത്യരാജ്യങ്ങളുടെ തീരുമാനം. അമേരിക്കയിലുള്ള റഷ്യൻ സമ്പത്തുകൾ മരവിപ്പിക്കും. നാല് റഷ്യൻ ബാങ്കുകൾക്ക് കൂടി അമേരിക്കയിൽ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.
Comments