ബെർലിൻ; യുക്രെയ്ന് റോക്കറ്റ് ലോഞ്ചറുകൾ നൽകാൻ തീരുമാനിച്ച് ജർമ്മനി. സംഘർഷ മേഖലകളിൽ ആയുധം നൽകില്ലെന്ന നയം മാറ്റിവെച്ചാണ് ജർമ്മനിയുടെ നീക്കം. റഷ്യയുടെ അധിനിവേശം പ്രതിരോധിക്കാനുളള തീരുമാനത്തിന്റെ ഭാഗമായിട്ടാണ് കീഴ് വഴക്കങ്ങൾ ലംഘിച്ചുളള തീരുമാനം. റഷ്യയുടെ നീക്കം യുക്രെയ്നെ മാത്രം ലക്ഷ്യം വെച്ചുളളതല്ലെന്ന് കഴിഞ്ഞ ദിവസം യുഎസ് ആശങ്ക പങ്കുവെച്ചിരുന്നു. മേഖലയിലെ മറ്റ് രാജ്യങ്ങൾക്കും ഇത് ഭീഷണിയാണെന്ന തിരിച്ചറിവും ആയുധങ്ങളും ഇന്ധനവും നൽകാനുളള തീരുമാനത്തിന് പിന്നിലുണ്ട്.
യുക്രെയ്ന് 350 മില്യൻ യുഎസ് ഡോളറിന്റെ സൈനിക സഹായം യുഎസ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജർമ്മനിയും രംഗത്തെത്തിയത്. യുക്രെയ്നിലെ പ്രതിരോധസേനയ്ക്ക് ആവശ്യമായ സാധനങ്ങൾ അടിയന്തിരമായി നീക്കാൻ അനുമതി നൽകിയതായും ജർമ്മൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
400 റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് ലോഞ്ചറുകളാണ് നൽകുക. ഇതിനായി നെതർലൻഡിനെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. റഷ്യൻ സൈന്യത്തോട് പൊരുതാൻ യുക്രെയ്ൻ സൈന്യത്തെ സഹായിക്കുകയാണ് നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. പൂർണതോതിലുള്ള അധിനിവേശത്തിന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ ഉത്തരവിടുകയും കീവിലേക്ക് ഉൾപ്പെടെ മിസൈൽ ആക്രമണം നടത്തുകയും ചെയ്തതോടെയാണ് ജർമ്മനി ഉൾപ്പെടെയുളള രാജ്യങ്ങൾ നിലപാട് കടുപ്പിക്കുന്നത്.
യുക്രെയ്നെ സഹായിക്കാൻ കൂടുതൽ രാജ്യങ്ങൾ മുന്നോട്ടുവന്നിട്ടുണ്ട്. 200 വ്യോമപ്രതിരോധ സംവിധാനങ്ങൾ നൽകുമെന്ന് നെതർലൻഡ്സ് വ്യക്തമാക്കിയിട്ടുണ്ട്. 2000 മെഷീൻ ഗണ്ണുകളും 3800 ടൺ ഇന്ധനവും നൽകുമെന്ന് ബെൽജിയവും അറിയിച്ചു. ആയുധങ്ങൾ നൽകാൻ തയ്യാറാണെന്ന് പോളണ്ടും ഇന്ധനം നൽകാൻ തയ്യാറാണെന്ന് എസ്റ്റോണിയയും ലാത്വിയയും വ്യക്തമാക്കിയിട്ടുണ്ട്. തോക്കും ആയുധങ്ങളും നൽകാൻ തയ്യാറാണെന്ന് ചെക് റിപ്പബ്ലിക്കും ആയുധങ്ങളും ഡീസലും മണ്ണെണ്ണയും നൽകുമെന്ന് സ്ലൊവാക്യയും ഉറപ്പ് നൽകിക്കഴിഞ്ഞു.
Comments