തിരുവനന്തപുരം: കേരള ലോകായുക്ത നിയമം കൂടിയാലോചനകൊളൊന്നുമില്ലാതെ ഓർഡിനൻസ് മുഖേന ഭേദഗതി ചെയ്ത നടപടി ശരിയായില്ലെന്ന് സിപിഎം സംസ്ഥാനഅസിസ്റ്റന്റ് സെക്രട്ടറി അഡ്വ.കെ.പ്രകാശ് ബാബു. 22 വർഷം മുൻപ് കേരള നിയമസഭപാസാക്കിയ നിയമം ഫെബ്രുവരിയിൽ നിയമസഭ സമ്മേളനം നടക്കാനിരിക്കെ ധൃതിയിൽ ഓർഡിനൻസ് വഴി ഭേദഗതി ചെയ്യാൻ എന്ത് അടിയന്തര സാഹചര്യമാണ് ഉണ്ടായിരുന്നതെന്നും ഇത് സംശയത്തിന് ഇടയാക്കുന്നതായും അദ്ദേഹം പറഞ്ഞു. ജനയുഗം എഡിറ്റോറിൽ പ്രസിദ്ധീകരിച്ച പ്രകാശ് ബാബുവിന്റെ ലേഖനം ലോകായുക്ത ഭേദഗതി ചെയ്ത സംസ്ഥാനസർക്കാരിന്റെ നടപടിയെ വീണ്ടും ചോദ്യം ചെയ്യുകയാണ്. നിയമഭേദഗതി ലോകായുക്തയെ ദുർബലപ്പെടുത്തുന്നതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്ന പ്രസക്തകാര്യങ്ങൾ ഇവയാണ്:
1999 ലെ ലോകായുക്ത നിയമപ്രകാരം ഉപലോകായുക്ത സിറ്റിങ് ജഡ്ജിയോ വിരമിച്ച ജഡ്ജിയോ ആകാം. ഭേദഗതി പ്രകാരം ലോകായുക്തയും ഉപലോകായുക്തയും വിരമിച്ച ജഡ്ജിമാർ മാത്രമായിരിക്കും. ഒരു സിറ്റിങ് ജഡ്ജി പാടില്ലെന്ന വിധത്തിൽ നിയമഭേദഗതിയുടെ യുക്തി എന്തായിരുന്നുവെന്നും അദ്ദേഹം ചോദിക്കുന്നു.
പൊതുപ്രവർത്തകർക്കെതിരെ പരാതികളിൽ ആരോപണ വിധേയനായ പൊതു പ്രവർത്തകൻ ആ സ്ഥാനത്ത് തുടരുന്നത് ശരിയല്ലായെന്ന് ലോകായുക്തക്കോ ഉപലോകായുക്തയ്ക്കോ ബോധ്യപ്പെട്ടാൽ അധികാരസ്ഥാനത്തേക്ക് നൽകുന്ന റിപ്പോർട്ടിനോടൊപ്പം ഈ ആവശ്യത്തിലേക്കായി ഒരു പ്രസ്താവന കൂടി നൽകണം. അധികാരസ്ഥാനത്ത് ആരാണോ അവർ ഈ പ്രസ്താവന അംഗീകരിക്കണം. പ്രസ്താവന അംഗീകരിക്കാൻ കോമ്പിറ്റന്റ് അതോറിറ്റി ബാധ്യസ്ഥമാണ് എന്ന് നിയമം വ്യക്തമാക്കുന്നു. ഇതാണ് ഗവൺമെന്റ് ഓർഡിനൻസിൽക്കൂടി ഭേദഗതി ചെയ്തത്. ഇത് കുറ്റവാളിക്ക് സംരക്ഷണമൊരുക്കുന്നതിന് തുല്യമാണ്.
ഓർഡിനൻസ് വഴി ഭേദഗതി ചെയ്ത വാക്കുകൾ പുതിയതല്ല. 1999ൽ നിയമസഭയിൽ അവതരിപ്പിച്ച ബില്ലിലെ അതേ വാക്കുകളും വാചകങ്ങളുമാണവ. എന്നാൽ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും അന്നത്തെ പരിണിത പ്രജ്ഞരായ നിയമസഭാ സാമാജികർ മുന്നോട്ടുവച്ച ഭേദഗതി നിർദ്ദേശങ്ങൾ ഉൾക്കൊണ്ടും അന്നത്തെ മുഖ്യമന്ത്രി ഇകെ നായനാരും നിയമവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ നായരും പരസ്പരവും രാഷ്ട്രീയ നേതൃത്വങ്ങളുമായി കൂടിയാലോചിച്ചും ഒരു ഔദ്യോഗിക ഭേദഗതി കൊണ്ടുവന്നപ്പോൾ ആ വാക്കുകളും വാചകങ്ങളും ഒഴിവാക്കി. അതിന്റെയർത്ഥം ഒരിക്കൽ നിയമസഭ തള്ളിക്കളഞ്ഞ വാക്കുകൾ 22 വർഷങ്ങൾക്കുശേഷം വീണ്ടും കൊണ്ടുവന്നു എന്നാണ്.
1999ൽ ബില്ല് പാസാക്കുന്ന വേളയിൽ അതിന്റെ മൂന്നാം വായനയിൽ മുഖ്യമന്ത്രി ഇ.കെ നായനാർ ”പൊളിറ്റിക്കൽ കറപ്ഷൻ ഇല്ലാതാക്കുന്നതിന് സംശുദ്ധമായ ഭരണം കാഴ്ചവയ്ക്കണമെന്നും”, ”അഴിമതി വരുമ്പോൾ അതു നേരിടാൻ നമുക്കുള്ള ഉപകരണമാണ് ലോകായുക്ത നിയമം” എന്നും നിയമസഭയിൽ വളരെ ആർജവത്തോടെ പറയുകയുണ്ടായി. ഈ നിയമം കൂടുതൽ ശക്തമാക്കുകയും ഫലപ്രദമാക്കുകയും ചെയ്യുമെന്നും രണ്ട് വർഷം മുൻപ് ഇന്നത്തെ മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം അഴിമതിക്കെതിരായ കേരളത്തിലെ രാഷ്ട്രീയ മനസുകളുടെ പ്രതിഫലനമായിരുന്നു. നിസ്വവർഗത്തിനു വേണ്ടി പടപൊരുതുകയും ത്യാഗം സഹിക്കുകയും ചെയ്ത രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനം അഴിമതി വിരുദ്ധ പോരാട്ടത്തിലും മുൻനിരയിലായിരുന്നു. വിവരാവകാശ നിയമം, ലോകായുക്ത, സേവനാവകാശ നിയമം തുടങ്ങിയവ രാഷ്ട്രീയ ധാർമ്മികതയുടെ കൂടി ഉല്പന്നമാണ്. അവയെയൊന്നും ദുർബലപ്പെടുത്താൻ പാടില്ലെന്നും അദ്ദേഹം പറയുന്നു.
ഓർഡിനൻസിൽക്കൂടിയുള്ള നിയമ ഭേദഗതിയെ അനുകൂലിക്കുന്നവർ പറയുന്ന പ്രധാന വാദഗതികൾ ഇവയാണ്. (1) ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 163 നും 164 നും വിരുദ്ധമാണ്. (2) ലോകായുക്തക്ക് കോടതിയുടെ അധികാരമില്ല. അത് കേവലം ഒരു അന്വേഷണ ഏജൻസി മാത്രമാണ്. ഈ വാദഗതികളൊന്നും ഓർഡിനൻസ് പുറപ്പെടുവിക്കേണ്ടുന്ന അടിയന്തര സാഹചര്യത്തിനു നീതീകരണം നൽകാൻ പര്യാപ്തമല്ല. അപ്പോൾ ഓർഡിനൻസ് എന്തിനായിരുന്നു? ഉത്തരം ഇല്ലാത്ത ചോദ്യമായി അത് ഇന്നും അവശേഷിക്കുന്നു.
കേരള ലോകായുക്ത നിയമത്തിന് അസന്റ് (സമ്മതം) നൽകിയത് ഇന്ത്യൻ പ്രസിഡന്റാണ്. ഗവർണർ അല്ല. ഇന്ത്യൻ പ്രസിഡന്റ് ഒരു ബില്ലിന് അസന്റ് നൽകുന്നതിന് മുൻപ് കേന്ദ്ര നിയമനീതിന്യായ വകുപ്പിന്റെ സസൂക്ഷ്മമായ പരിശോധന നടക്കുമെന്നെല്ലാവർക്കുമറിയാം. അവരാരും കണ്ടുപിടിക്കാത്ത ഭരണഘടനാ വിരുദ്ധത ”ലോകായുക്തയുടെ പ്രസ്താവന”യിൽ കണ്ടെത്തിയ കേരളത്തിലെ നിയമ പണ്ഡിതരുടെ കണ്ടെത്തൽ അപാരമാണെന്ന് പറയാതിരിക്കാൻ കഴിയില്ലെന്നും പ്രകാശ് ബാബു തന്റെ ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്.
ലോകായുക്ത കേവലം ഒരു അന്വേഷണ ഏജൻസി മാത്രമാണെന്ന് തർക്കിക്കുന്നവർ വിശദീകരിക്കേണ്ടുന്നത് ഇന്ത്യയിലെ ഏത് അന്വേഷണ ഏജൻസിക്കാണ് കോടതിയലക്ഷ്യ നടപടികൾ കൈക്കൊള്ളാനും വ്യാജ തെളിവുകൾ നൽകിയാലുള്ള നടപടികൾ കൈക്കൊള്ളാനും ആധികാരികത ഉള്ളതെന്നാണ്. കേരളത്തിലെ ലോകായുക്ത കേവലമൊരു അന്വേഷണ ഏജൻസി മാത്രമല്ല അത് ഒരു അർധ ജുഡീഷ്യൽ സ്ഥാപനം കൂടിയാണെന്നും അദ്ദേഹം സമർത്ഥിക്കുന്നുണ്ട്.
ചില വിദഗ്ധരുടെ അഭിപ്രായം ലോക്പാലിനു തുല്യമായതും മറ്റു സംസ്ഥാനങ്ങളിലെ ലോകായുക്തക്ക് തുല്യമായതുമായ നിയമം മതി കേരളത്തിനും എന്നതാണ്. അങ്ങനെയെങ്കിൽ ജനലക്ഷങ്ങളെ മണ്ണിനുടമസ്ഥരാക്കിയ ”കേരള ഭൂപരിഷ്കരണ നിയമം” ഉണ്ടാവുകയില്ലായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സാമ്പത്തികാധികാരവും പ്രവർത്തനാധികാരവും ഭരണപരമായ സ്വാതന്ത്ര്യവും നൽകിയ കേരള പഞ്ചായത്ത് രാജ്, മുനിസിപ്പൽ നിയമങ്ങൾ ഉണ്ടാവുകയില്ലായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറിക്കൊടുത്ത ഒരധികാരംപോലും നിയമ നിർമ്മാണത്തിൽക്കൂടിയല്ലാതെ തിരിച്ചെടുക്കാൻ സാധ്യമല്ലായെന്ന വ്യവസ്ഥ കേരളത്തിന്റെ മാത്രം നിയമ വ്യവസ്ഥയാണ്. ഇന്ത്യൻ പാർലമെന്റിലോ ഏതെങ്കിലുമൊരു നിയമസഭയിലോ ഇല്ലാത്ത കർശനമായ വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതാണ് കേരളം പാസാക്കിയ സ്വതന്ത്രൻ പോലും കൂറുമാറിയാൽ അയോഗ്യനാക്കപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള കൂറുമാറ്റ നിയമം. സ്വകാര്യ വനഭൂമി ഒരു പൈസ പോലും നഷ്ടപരിഹാരം നൽകാതെ സംസ്ഥാന ഗവൺമെന്റിൽ നിക്ഷിപ്തമാക്കുകയും അത് ഭൂരഹിത കർഷകർക്ക് കൃഷി ചെയ്യുവാൻ നൽകിയ നിയമ നിർമ്മാണവും കേരളത്തിന്റെ മാത്രം സംഭാവനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകായുക്ത എന്ന പൊതുപ്രവർത്തകരുടെ അഴിമതി തടയാനുള്ള കമ്മിഷൻ ആരോപണ വിധേയനായ ഒരു പൊതുപ്രവർത്തകനിൽ (മുഖ്യമന്ത്രി, മന്ത്രി, എംഎൽഎ തുടങ്ങി ആരുമാകട്ടെ) തെളിവുകൾ സഹിതം ആരോപണം ശരിയാണെന്ന് കണ്ടെത്തിയാൽ അയാൾ സ്ഥാനത്ത് തുടരണമെന്നു പറയുന്നത് രാഷ്ട്രീയത്തിലെ ധാർമ്മികതയ്ക്ക് നിരക്കുന്നതാണോ? അപ്പോൾ നിയമപരമായി കമ്മിഷന്റെ പ്രസ്താവന അംഗീകരിച്ച് സ്ഥാനം ഒഴിയുന്നതല്ലേ നല്ലത്. കേരളീയ ജനതയുടെ മനഃസാക്ഷി അതു മാത്രമേ അംഗീകരിക്കുകയുള്ളൂ. വേണമെങ്കിൽ അപ്പീൽ നൽകുന്നതിനുള്ള ഉപവകുപ്പ് കൂട്ടി ചേർക്കണമെന്ന വാദം നമുക്ക് അംഗീകരിക്കാം. ഈ നിയമം ദുർബലപ്പെടുത്താനുള്ളതല്ല കൂടുതൽ ശക്തിപ്പെടുത്താനുള്ളതാണെന്ന് ഇടതുപക്ഷ രാഷ്ട്രീയത്തെ ഉയർത്തിപ്പിടിക്കുന്നവരെങ്കിലും മറന്നുപോകരുതെന്നും പ്രകാശ് ബാബു പറയുന്നു. ജനയുഗത്തിലെ ലേഖനം ലോകായുക്ത ഭേദഗതി ചെയ്തത് സിപിഎമ്മിനെ എല്ലാകാലത്തും സംശയത്തിന്റെ നിഴലിൽ നിർത്തുന്നുവെന്നും അതിന്റെ പാപഭാരം സഖ്യകക്ഷിയായ സിപിഐ ഏറ്റെടുക്കുന്നില്ലെന്നും വ്യക്തമാക്കുന്നുണ്ട്.
1
Comments