കോട്ടയം: അഴിമതിയും പണപ്പിരിവും നടത്തിയ പേരിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എരുമേലി പോലീസ് ഇൻസ്പെക്ടർ മനോജ് മാത്യു, കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവർ ബിജി എന്നിവർക്കെതിരെയാണ് നടപടി.
ശബരിമല മണ്ഡലകാലത്ത് എരുമേലിയിലെ പാർക്കിങ് മൈതാനത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ നിന്ന് പണപ്പിരിവ് നടത്തി എന്ന കണ്ടെത്തലിനെ തുടർന്നാണ് എരുമേലി പോലീസ് ഇൻസ്പെക്ടർ മനോജ് മാത്യുവിനെ സസ്പെൻഡ് ചെയ്തത്. ദക്ഷിണ മേഖല ഐജിയാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ച് ഉത്തരവിറക്കിയത്.
അതേസമയം, 2020ൽ മണൽ മാഫിയയിൽ നിന്നും പണം വാങ്ങി മണൽകടത്താൻ സഹായിച്ചു എന്ന ആരോപണത്തെ തുടർന്നാണ് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവർ ബിജിയെ സസ്പെൻഡ് ചെയ്തത്. വിജിലൻസ് നടത്തിയ അന്വേഷണത്തിൽ അഴിമതി നടത്തിയ വിവരം കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.
Comments